വീതി കൂട്ടിയ ഭാഗങ്ങളിലെ ചെരുവുകളില്‍ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ അപകടപ്പെടുന്നത് പതിവാകുകയാണ്. കനത്ത മൂടല്‍ മഞ്ഞും അമിത വേഗതയുമാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.

ഇടുക്കി: മൂന്നാര്‍- ഗ്യാപ്പ് റോഡ് ഭാഗത്തെ അപകടം കുറയ്ക്കാന്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ച് ദേശീയപാത അധികൃതര്‍. കഴിഞ്ഞ ദിവസം ഒരു കുടംബത്തിലെ പിഞ്ചുകുട്ടിയടക്കം രണ്ട് പേര്‍ മരണപ്പെട്ടതോടെയാണ് പാതയോരങ്ങളിലെ അപകട മേഖലകളില്‍ അധിക്യതര്‍ ബാരിക്കേടുകള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചത്. ടൂറിസം മേഖലയായ മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തമിഴ്‌നാട്ടിലേക്കുള്ള യാത്രാക്ലേശം കുറയ്ക്കുന്നതിനാണ് ദേശീയപാത അധിക്യതര്‍ കൊച്ചി - ധനുഷ്‌കോടി ദേശീയപാത വികസനം യാഥാര്‍ഥ്യമാക്കാനുള്ള പണികള്‍ ആരംഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെയുള്ള ഭാഗങ്ങളില്‍ വീതികൂട്ടാനുള്ള നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. പാറകള്‍ പൊട്ടിച്ചും മണ്ണിടിച്ചും നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയിരുന്നു. ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോൾ അന്തിമ ഘട്ടത്തിലാണ്. പല ഭാഗങ്ങളിലും ടാറിം​ഗ് ജോലികള്‍ പൂര്‍ത്തിയാക്കുകയും വീതീ കൂട്ടുകയും ചെയ്തു.

എന്നാല്‍, വീതി കൂട്ടിയ ഭാഗങ്ങളിലെ ചെരുവുകളില്‍ വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ അപകടപ്പെടുന്നത് പതിവാകുകയാണ്. കനത്ത മൂടല്‍ മഞ്ഞും അമിത വേഗതയുമാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. കഴിഞ്ഞ ദിവസം അയൽ സംസ്ഥാനത്തുനിന്ന് മൂന്നാര്‍ കാണാനെത്തിയ ഒന്‍പതു പേരടങ്ങുന്ന സംഘം സഞ്ചരിച്ച വാഹനം ഗ്യാപ്പ് റോഡില്‍ അപകടത്തില്‍പ്പെടുകയും പിഞ്ചുകുഞ്ഞടക്കം രണ്ടുപേര്‍ മരിക്കുകയും ചെയ്തു. ഇതോടെയാണ് അപകടങ്ങള്‍ കുറയ്ക്കാന്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കാന്‍ ദേശിയ പാത അധിക്യതര്‍ നടപടികള്‍ ആരംഭിച്ചത്. ഗ്യാപ്പ് റോഡിലെ നിരവധി ഭാഗങ്ങളില്‍ ഇതിനോടകം ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ച് കഴിഞ്ഞു.