ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ലാലുവിനെ പഞ്ചായത്തുനട ഭാഗത്ത് വെച്ച് തടഞ്ഞുനിർത്തിയ പ്രതി, അസഭ്യം പറയുകയും ഇടിവള ഉൾപ്പെടെ ഉപയോഗിച്ച് മുഖത്തും തലയിലും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ ലാലുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: മുൻവൈരാഗ്യത്തിന്‍റെ പേരിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ചിറ്റാറ്റുമുക്ക് പഞ്ചായത്തുനട സ്വദേശി രതീഷ് എന്ന പഞ്ചായത്ത് ഉണ്ണി (45) യെ കഴക്കൂട്ടം പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. മേനംകുളം സ്വദേശിയായ ലാലു (38) വിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് 7.45-ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ലാലുവിനെ പഞ്ചായത്തുനട ഭാഗത്ത് വെച്ച് തടഞ്ഞുനിർത്തിയ പ്രതി, അസഭ്യം പറയുകയും ഇടിവള ഉൾപ്പെടെ ഉപയോഗിച്ച് മുഖത്തും തലയിലും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.

പരിക്കേറ്റ ലാലുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തനിക്കെതിരെ പൊലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മുൻപും ലാലുവിനെ ആക്രമിച്ച സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏപ്രിൽ മാസത്തിലായിരുന്നു മുമ്പ് അക്രമിച്ചത്. ഈ കേസിൽ റിമാൻഡിലായി ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ആക്രമണം.കഴക്കൂട്ടം, കഠിനംകുളം പൊലീസ് സ്റ്റേഷനുകളിലായി ഒൻപതോളം (19-ഓളം) ആക്രമണക്കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.


