അയൽവാസിയുടെ വീട് പെട്രോളൊഴിച്ച് തീവെച്ച കേസില്‍ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയില്‍
ചന്തുക്കുട്ടിയുടെ വീടിനടുത്ത് താമസിച്ചിരുന്ന പ്രഭാകരന് ഇദ്ദേഹവുമായുണ്ടായ ശത്രുതയെ തുടര്‍ന്നായിരുന്നു വീടിന് തീവെച്ചത്.
മലപ്പുറം: വീട് പെട്രോളൊഴിച്ച് തീവെച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. മലപ്പുറം സ്വദേശി വെട്ടത്ത് പ്രഭാകരനെയാണ് കഴിഞ്ഞദിവസം പുലര്‍ച്ച മലപ്പുറം ജില്ലയിലെ വെള്ളിമുറ്റത്ത് ബാലുശ്ശേരി എസ്. ഐയും സംഘവും പിടികൂടിയത്. 2021 ഡിസംബര്‍ 13ന് തലയാട് പേര്യമലയില്‍ ചന്തുക്കുട്ടിയുടെ വീട് പെട്രോളൊഴിച്ച് തീവെച്ച കേസില്‍ ഇയാള്‍ പൊലീസിനെ വെട്ടിച്ച് മുങ്ങിനടക്കുകയായിരുന്നു.
ചന്തുക്കുട്ടിയുടെ വീടിനടുത്ത് താമസിച്ചിരുന്ന പ്രഭാകരന് ഇദ്ദേഹവുമായുണ്ടായ ശത്രുതയെ തുടര്‍ന്നായിരുന്നു വീടിന് തീവെച്ചത്. വീട് ഭാഗികമായി കത്തിനശിച്ചിരുന്നു. സംഭവത്തിനുശേഷം പ്രഭാകരൻ പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രഭാകരനെ റിമാന്‍ഡ് ചെയ്തു.
ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൌണ്ട് നിർമ്മിച്ച് വിദ്യാർത്ഥിയെ അപമാനിച്ചു, യുവാവ് പിടിയിൽ
മലപ്പുറം : സമൂഹ മാധ്യമം വഴി എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ 19 കാരിയെ അപമാനിച്ച കേസില്‍ കോഴിക്കോട് കക്കോടി സ്വദേശി ആദര്‍ശ് (25) അറസ്റ്റില്‍. നേരത്തെ യുവാവുമായി സൗഹൃദമുണ്ടായിരുന്ന പെണ്‍കുട്ടി നടത്തിയ ചാറ്റുകള്‍ ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ യുവതിയുടെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കി യുവതിയുടെ കൂട്ടുകാരികള്‍ക്ക് അയച്ച് കൊടുക്കുകയായിരുന്നു.
സൗഹൃദത്തില്‍ നിന്ന് പിന്മാറിയ ദേഷ്യത്തിനാണ് ഇയാള്‍ യുവതിയെ അപമാനിച്ചത്. തുടര്‍ന്ന് കോളജില്‍ പോകാന്‍ കഴിയാത്ത സാഹചര്യമായതോടെ പൊന്നാനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. കേസില്‍ അകപ്പെട്ടതോടെ ഇയാളുടെ ജോലിയും നഷ്ടപ്പെട്ടിരുന്നു