കൊല്ലത്ത് സ്ട്രോക്ക് ബാധിച്ച് ശരീരം തളർന്ന് കിടപ്പിലായ സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായി പീഡിപ്പിച്ച പടപ്പക്കര സ്വദേശി രാജുവാണ് പിടിയിലായത്. ഇയാൾ 2020-ലെ ഒരു നരഹത്യാ ശ്രമക്കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
കൊല്ലം: സ്ട്രോക്ക് ബാധിച്ച് ശരീരം തളർന്ന് കിടന്ന കിടപ്പു രോഗിയായ സ്ത്രീയെ പീഡിപ്പിച്ച പ്രതി പിടിയിൽ. പടപ്പക്കര ചരുവിള വീട്ടിൽ ആൻറണിയുടെ മകൻ രാജു (53) ആണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു പീഡനം. യൂറിൻ ട്യൂബ് വലിച്ചുപൊട്ടിക്കുകയും മർദിക്കുകയും ക്രൂരമായ് പീഡിപ്പിക്കുകയും ചെയ്ത പ്രതി പീഡനം പുറത്തു പറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്.
അതിജീവതയുടെ പരാതിയിൽ കുണ്ടറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സ്റ്റേഷൻ ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദ്, എസ്.ഐ. വിഷ്ണു, എ.എസ്.ഐ. ഷിന്റോ, കൈലാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2020 ൽ കുണ്ടറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നരഹത്യാ ശ്രമക്കേസിലും ഇയാൾ പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


