കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കഞ്ചാവുമായി വീണ്ടും പിടിയിൽ
ഊർക്കടവ്- ചെറൂപ്പ റോഡിൽ നൊച്ചിക്കാട്ട് കടവ് പാലത്തിനു സമീപത്ത് മാവൂർ എസ്.ഐ ശ്യാമിന്റെ നേതൃത്വത്തിൽ പൊലീസ് പട്രോളിംഗിനിടെ പൊലീസിനെ കണ്ട് പരിഭ്രമിച്ച് മോട്ടോർ സൈക്കിൾ തിരിച്ചു പോകാൻ ശ്രമിക്കവെ വാഹനം തെന്നി വീണതിനെ തുടർന്ന് അസ്വാഭാവികത തോന്നി വാഹനം തടഞ്ഞ് പരിശോധിച്ചതിലാണ് സീറ്റിനടിയിലെ അറയിൽ കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിൽ ഒന്നര കിലോയിലധികം കഞ്ചാവ് കണ്ടെത്തുന്നത്
കോഴിക്കോട്: കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി1.5 കിലോഗ്രാം കഞ്ചാവുമായി വീണ്ടും പൊലീസിന്റെ പിടിയിലായി. ആനക്കുഴിക്കര സ്വദേശി മായങ്കോട് ജംഷീദ് (37) ആണ് പിടിയിലായത്. കോഴിക്കോട് ജില്ലയിലെ കായലം, ചെറുപ്പ, പൂവാട്ട്പറമ്പ്, ആനകുഴിക്കര, കുറ്റിക്കാട്ടൂർ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വില്പന നടത്തുന്ന ശൃംഖലയിലെ പ്രധാനിയാണ് ജംഷീദ്. വില്പനയ്ക്കായി കൊണ്ടുവന്ന 1.5 കിലോഗ്രാം കഞ്ചാവുമായി മാവൂർ പൊലീസും ഡൻസാഫും( ജില്ല ആന്റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സ്) ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഒരു കിലോയിലധികം കഞ്ചാവുമായി മുൻപ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ അമിതാദായത്തിനും ആഡംബര ജീവിതത്തിനുമായി വീണ്ടും കഞ്ചാവ് വിൽപനയിലേക്ക് കടക്കുകയായിരുന്നു. ജില്ലയിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിന് കോഴിക്കോട് സിറ്റി പൊലീസ് ചീഫ് ഡിഐജി സഞ്ജയ് കുമാർ ഗുരുദിന്റെ നിർദേശത്തെ തുടർന്ന് ഡൻസാഫിന്റെ നേതൃത്വത്തിൽ ജില്ലയിലെ ലഹരി - മയക്കുമരുന്ന് മാഫിയക്കെതിരായ അന്വേഷണം പൊലീസ് കൂടുതൽ ഊർജിതമാക്കിയിരുന്നു.
ഊർക്കടവ്- ചെറൂപ്പ റോഡിൽ നൊച്ചിക്കാട്ട് കടവ് പാലത്തിനു സമീപത്ത് മാവൂർ എസ്.ഐ ശ്യാമിന്റെ നേതൃത്വത്തിൽ പൊലീസ് പട്രോളിംഗിനിടെ പൊലീസിനെ കണ്ട് പരിഭ്രമിച്ച് മോട്ടോർ സൈക്കിൾ തിരിച്ചു പോകാൻ ശ്രമിക്കവെ വാഹനം തെന്നി വീണതിനെ തുടർന്ന് അസ്വാഭാവികത തോന്നി വാഹനം തടഞ്ഞ് പരിശോധിച്ചതിലാണ് സീറ്റിനടിയിലെ അറയിൽ കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിൽ ഒന്നര കിലോയിലധികം കഞ്ചാവ് കണ്ടെത്തുന്നത്.
ആന്ധ്രപ്രദേശിൽ നിന്നാണ് ഇയാൾ കഞ്ചാവ് കേരളത്തിൽ എത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത് തടയിടാനുള്ള ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണന്ന് ഡൻസാഫിന്റെ ചുമതലയുള്ള നാർക്കോട്ടിക്ക് അസിസ്റ്റൻറ് കമ്മീഷണർ കെ എസ് ഷാജി അറിയിച്ചു. കഴിഞ്ഞയാഴ്ച ഊർകടവിൽ നിന്നും 2 കിലോഗ്രാം കഞ്ചാവുമായി കായലം സ്വദേശിയായ യുവാവിനെ മാവൂർ പൊലീസും ഡൻസാഫും ചേർന്ന് പിടികൂടിയിരുന്നു.
മാവൂർ പൊലീസ് സ്റ്റേഷൻ എസ് ഐ ശ്യാം, എ എസ് ഐ മുനീർ പൊലീസുകാരായ ശരത്, ശ്രീജേഷ്, പ്രസാദ് ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി എം, സജി എം, അഖിലേഷ് കെ, ജോമോൻ കെ എ, നവീൻ എൻ, ജിനേഷ് എം, സുമേഷ് എ.വി എന്നിവരടങ്ങിയ സംഘമാണ് ജംഷിദിനെ പിടികൂടിയത്.