ഈ മാസം അഞ്ചാം തീയതി കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിൽ പാച്ചപൊയ്ക വച്ചാണ് അപകടകരമായ ഡ്രൈവിംഗ് നടന്നത്
കണ്ണൂർ: കണ്ണൂരിൽ മത്സരയോട്ടം നടത്തി അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ബസ് ഡ്രൈവർക്ക് എതിരെ നടപടി. ലൈസൻസ് സസ്പെൻഡ് ചെയ്യാൻ കണ്ണൂർ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ ശുപാർശ ചെയ്തു. ഈ മാസം അഞ്ചാം തീയതി കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിൽ പാച്ചപൊയ്ക വച്ചാണ് അപകടകരമായ ഡ്രൈവിംഗ് നടന്നത്. നിർത്തിയിട്ടിരുന്ന ബസിനെ ഇടത് വശത്തുകൂടി ഓവർടേക്ക് ചെയ്യുകയായിരുന്നു പിന്നാലെ വന്ന ബസിലെ ഡ്രൈവർ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കൊച്ചിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വിനോദയാത്രയ്ക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി എന്നതാണ്. അനുവദനീയമല്ലാത്ത ലൈറ്റുകളും വയറിങ്ങുകളും വാഹനത്തിലുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നും ഇതേതുടര്‍ന്നാണ് ഫിറ്റ്നസ് റദ്ദാക്കുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. കൊച്ചി എളമക്കരയിലാണ് മോട്ടോര്‍ വാഹന വകുപ്പ് നാല് ടൂറിസ്റ്റ് ബസുകളും പിടിച്ചെടുത്തത്. ബസുകളിൽ നടത്തിയ പരിശോധനയിൽ അനുവദനീയമല്ലാത്ത ലൈറ്റുകളും വയറുകളും ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ബസുകളിലെ ലൊക്കേഷൻ നാവിഗേഷൻ സിസ്റ്റത്തിന് ഉൾപ്പെടെ തകരാറുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. എളമക്കര ഗവണ്മെൻറ് ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികൾ ടൂർ പോകുന്നതിനു മുൻപാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടിയുണ്ടായത്. ഊട്ടിയിലേക്ക് വിനോദയാത്രക്ക് പുറപ്പെടുന്നതിനു മുൻപ് ബസുകൾ മോട്ടോർവാഹനവകുപ്പിന്റെ പരിശോധനക്ക് വിധേയമാക്കാത്തതിനെ തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരിശോധന നടക്കുമ്പോള്‍ നാലു ബസുകളിലുമായി ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്.
വിനോദ യാത്ര പോകുന്നതിന് മുമ്പ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പരിശോധിച്ച് ഫിറ്റ്നസ് നല്‍കണമെന്നാണ് നിബന്ധന. എന്നാല്‍, ടൂര്‍ പോകുന്നതിനായി കൊണ്ടുവന്ന നാലു ബസുകളും നേരത്തെ തന്നെ മോട്ടോര്‍ വാഹന വകുപ്പിനെകൊണ്ട് പരിശോധിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കിയിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. തങ്ങളുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും വാഹന ഉടമകളാണ് ഇതുസംബന്ധിച്ച അനുമതി വാങ്ങേണ്ടിയിരുന്നതെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. അവസാന നിമിഷത്തിലെ നടപടിയില്‍ ടൂര്‍ പോകാന്‍ കഴിയുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. ടൂര്‍ ഓപ്പറേറ്ററുടെ ഇടപെടലിലൂടെ മറ്റു ബസുകളിലായി ടൂര്‍ പോകാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
