നേഴ്സിംഗ് കോഴ്സിന് അഡ്മിഷൻ നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 2.40 ലക്ഷം രൂപ തട്ടിയെടുത്തയാളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യം വഴി ബന്ധപ്പെട്ട പ്രതി, പാലക്കാട് നിന്നാണ് പിടിയിലായത്. 

കട്ടപ്പന: നേഴ്സിംഗ് കോഴ്സിന് അഡ്മിഷൻ നൽകാമെന്ന് വിശ്വസിപ്പിച്ച് 2.40 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. വടക്കഞ്ചേരി ഞാറംവാൻകുളമ്പ്, കണക്കൻതുരുത്തി പഴയചിറ ബിനു (49) എന്നയാളെയാണ് കട്ടപ്പന ഡിവൈഎസ്പി യുടെ നേതൃത്യത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ, തിരുവല്ല എന്നീ സ്ഥലങ്ങളിലുള്ള നേഴ്സിംഗ് കോളേജുകളിൽ അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് കട്ടപ്പന സ്വദേശിയായ യുവതിയിൽ നിന്ന് 2.40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് യുവതി ഇയാളെ ബന്ധപ്പെട്ടത്. തുടർന്ന് നേഴ്സിംഗ് അഡ്മിഷൻ നൽകാമെന്ന് പറഞ്ഞു 2,40,000 രൂപ കബളിപ്പിച്ചെടുത്തു. അഡ്മിഷൻ ലഭിക്കാതെ വന്നതോടെ യുവതി ഇയാളെ ബന്ധപ്പെട്ട് പണം തിരികെ ആവശ്യപെട്ടെങ്കിലും നൽകിയില്ല. തുടർന്ന് യുവതി കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന് പരാതി നൽകുകയായിരുന്നു.

തുടർന്ന് ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യുവിന്‍റെ നിർദേശപ്രകാരം കട്ടപ്പന സിഐ റ്റി സി മുരുകൻ, എസ്ഐ ബിജു ബേബി, എസ് സി പി ഒ. ജോബിൻ ജോസ്, റാൾഫ് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ഇയാളെ പാലക്കാട് നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾക്കെതിരെ കഞ്ഞിക്കുഴി, കോട്ടയം, പൊൻകുന്നം, മണർകാട്, പാലാരിവട്ടം, എറണാകുളം, പാമ്പാടി പോലീസ് സ്റ്റേഷനുകളിൽ സമാന പരാതിയുണ്ട്. കട്ടപ്പന കോടതിയിൽ ഹാജരാക്കി.