കാട്ടക്കടയിലെ ക്ഷേത്രത്തിൽ നിന്ന് വിളക്കുകളും ഓട്ടുരുളിയും മോഷ്ടിച്ച യുവാവ് പിടിയിൽ. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ. വിളവൂർക്കൽ സ്വദേശി ദീപു (39) ആണ് പിടിയിലായത്. കാട്ടക്കടയിലെ ക്ഷേത്രത്തിലെ വിളക്കുകളും ഓട്ടുരുളിയും മോഷ്ടിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ചൊവ്വാഴ്ച രാവിലെ മലയിൻകീഴ് പെരുകാവ് കണ്ഠൻ ശാസ്താ ക്ഷേത്രത്തിലെ ചുറ്റുമതിലിനകത്ത് കയറി നാല് നിലവിളക്ക് , ഓട്ടുരുളി , ശംഖ് എന്നിവ മോഷ്ടിച്ചിരുന്നു. പരാതി ലഭിച്ചതോടെ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.

ക്ഷേത്രത്തിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങളിൽ പ്രതി മോഷ്ടിക്കാനെത്തുന്നതും മടങ്ങുന്നതുമടക്കം ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പിന്നാലെ പ്രതിയെ പിടികൂടിയ പൊലീസ് മോഷണ വസ്തുക്കൾ കാട്ടാക്കടയിൽ ഒരു ആക്രിക്കടയിൽ നിന്നും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലയിൻകീഴ്, പൂജപ്പുര, ഫോർട്ട്, ആലപ്പുഴ എന്നിവിടങ്ങളിൽ സമാന കേസുകളിൽ പ്രതിയാണ് ഇയാളെന്നും പൊലീസ് അറിയിച്ചു.