മാനവീയംവീഥിക്ക് നേതൃത്വം നൽകിയ എംഎ ബേബി കേരളത്തിന്റെ സാംസ്കാരിക മുഖമെന്ന് അടൂര്‍ ഗോപാലകൃഷ്ണൻ
മനുഷ്യസംഘമത്തിന്റെ വേദിയാണ് മാനവീയം വീഥിയെന്നും എല്ലാവരും സൌഹാര്‍ദ്ദപരമായി ഇടപെടുന്ന ഇടമായിരിക്കണമതെന്നും അതിനെ നശിപ്പിക്കരുതെന്നും എംഎ ബേബി പറഞ്ഞു.
![Adoor Gopalakrishnan called MA Baby the cultural face of Kerala ppp Adoor Gopalakrishnan called MA Baby the cultural face of Kerala ppp](https://static-ai.asianetnews.com/images/01hgqgwyzzczdb81cg17ejn6ya/ma-baby_363x203xt.jpg)
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക മുഖമാണ് എംഎ ബേബിയെന്ന് അടൂർ ഗോപാലകൃഷ്ണൻ. ഇ. കെ. നായനാർ സർക്കാരിന്റെ മാനവീയം പരിപാടികളുടെ ഭാഗമായി രൂപപെടുത്തിയ തിരുവനന്തപുരത്തെ മാനവീയംവീഥിക്ക് നേതൃത്വം നൽകിയ എംഎ ബേബിയെ ഡോ. കെ. ഓമനക്കുട്ടിക്കൊപ്പം ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യസംഘമത്തിന്റെ വേദിയാണ് മാനവീയം വീഥിയെന്നും എല്ലാവരും സൌഹാര്‍ദ്ദപരമായി ഇടപെടുന്ന ഇടമായിരിക്കണമതെന്നും അതിനെ നശിപ്പിക്കരുതെന്നും എംഎ ബേബി പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊണ്ട് കൂട്ടായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത ഇടമാക്കി തന്നെ ഇതിനെ നിലനിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനവീയംവീഥിയുടെ നാമകരണം ചെയ്ത അന്നത്തെ സ്പീക്കർ എം വിജയകുമാറിനെയും അന്താരാഷ്ട്ര ആയുർവേദ സമ്മേളനത്തിലെ വിശിഷ്ടാതിഥി പത്മശ്രീ വൈദ്യ ബാലേന്ദു പ്രകാശിനെയും (ഡെറാഡൂൺ) അടൂർ ഗോപാലകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു.
മാനവീയംവീഥി സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മാനവീയംവീഥിയിൽ സംഘടിപ്പിച്ച മാനവീയ സൗഹൃദസദസ്സിൽ അഡ്വ. എ എ റഷീദ് ആധ്യക്ഷ്യം വഹിച്ചു. എം എ ബേബി, ഡോ. കെ ഓമനക്കുട്ടി, പത്മശ്രീ വൈദ്യ ബാലേന്ദു പ്രകാശ്, എം വിജയകുമാർ, ബോസ് കൃഷ്ണമാചാരി, പ്രദീപ് പനങ്ങാട്, അജിത്ത് മാനവീയം എന്നിവർ സംസാരിച്ചു. ജി രാജ്മോഹൻ സ്വാഗതവും റാഫി പൂക്കോം നന്ദിയും പറഞ്ഞു. മനു തമ്പിയുടെ ഗസൽ അവതരണത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. മാനവീയംവീഥിയുടെ ചരിത്രത്തെക്കുറിച്ചുള്ള 'മാനവീയം ചരിത്രവഴികൾ' ഡോക്യൂമെന്ററിയും പ്രദർശിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം