ഇന്നലെ വൈകുന്നേരം ഈ ഭാഗത്ത് ചക്കക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയുണ്ടായിരുന്നു. ചക്കക്കൊമ്പനാണ് ആക്രമണം നടത്തിയത് എന്നാണ് സംശയിക്കുന്നത്.
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാന ആക്രമണം. കോളനിയിൽ താമസിക്കുന്ന ലീല ചന്ദ്രൻ്റെ വീടിന്‍റെ കതകും ഷെഡും കാട്ടാന തകർത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
ലീല മാത്രമാണ് ഇവിടെ താമസിക്കുന്നത്. കാട്ടാന ശല്യമുള്ളതിനാൽ മിക്ക ദിവസങ്ങളിലും ലീല സഹോദരിയുടെ വീട്ടിലാണ് കഴിയുന്നത്. ഇന്നലെയും ഇവർ വീട്ടിലില്ലാതിരുന്നതിനാൽ പരുക്കേൽക്കാതെ രക്ഷപെട്ടു. വീടിനോട് ചേർന്നുള്ള ഷെഡും അടുക്കളയുടെ കതകും ആന തകർത്തു. ഇന്നലെ വൈകുന്നേരം ഈ ഭാഗത്ത് ചക്കക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയുണ്ടായിരുന്നു. ചക്കക്കൊമ്പനാണ് ആക്രമണം നടത്തിയത് എന്നാണ് സംശയിക്കുന്നത്. അരിക്കൊമ്പന്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല.
Also Read: വീണ്ടും ആനയുടെ ആക്രമണം: അട്ടപ്പാടിയിൽ വയോധികനെ ചവിട്ടി കൊലപ്പെടുത്തി
ഇതിനിടെ, അരിക്കൊമ്പനെ പിടിച്ച് മാറ്റേണ്ട സ്ഥലം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി ഇന്ന് ഓൺലൈനായി യോഗം ചേരും. സ്ഥലം തീരുമാനിച്ചാൽ രഹസ്യമായി സർക്കാരിനെയും ഹൈക്കോടതിയെയും അറിയിക്കാനാണ് സാധ്യത.

