ദേഹത്ത് മുറിവുകൾ, സജിയുടെ കൈയ്യിൽ കത്തിയും; മരണവിവരമറിഞ്ഞത് അയൽവാസികളെത്തിയപ്പോൾ, നിർണായകമായത് മകന്റെ കോൾ
അച്ഛനെയും അമ്മയേയും മൊബൈൽ ഫോണിൽ പലതവണ വിളിച്ചിട്ടും ലഭിക്കാഞ്ഞതിനെ തുടർന്ന് മകൻ അയൽക്കാരോട് വിവരം പറഞ്ഞു. അയൽവാസികളെത്തി പരിശോധിച്ചപ്പോഴാണ് വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹം കണ്ടത്.
![alappuzha bjp leader and wife teacher death details out apn alappuzha bjp leader and wife teacher death details out apn](https://static-ai.asianetnews.com/images/01hmkszg42z6gx8ncf5e9y6wfq/bjp--1-_363x203xt.jpg)
ആലപ്പുഴ : കായംകുളത്ത് ബിജെപി പ്രദേശിക നേതാവിനെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ദമ്പതികൾ തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
ബിജെപി കായംകുളം മണ്ഡലം സെക്രട്ടറി പി.കെ.സജിയെയും ഭാര്യ ബിനുവിനെയുമാണ് രാജധാനി എന്ന വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും ദേഹത്ത് മുറിവുകളുണ്ട്. സജിയുടെ കൈയ്യിൽ കത്തിയുമുണ്ടായിരുന്നു.ബിനുവിൻ്റെ മൃതദേഹം മുകളിലത്തെ കിടപ്പുമുറിയിലും സജിയുടേത് താഴത്തെ നിലയിലുമാണ് കണ്ടെത്തിയത്.
ആലപ്പുഴയിൽ അധ്യാപികയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
ഇവരുടെ ഏക മകൻ പഠനാവശ്യത്തിനായി കോയമ്പത്തൂരിലാണ്. അച്ഛനെയും അമ്മയേയും മൊബൈൽ ഫോണിൽ പലതവണ വിളിച്ചിട്ടും ലഭിക്കാഞ്ഞതിനെ തുടർന്ന് മകൻ അയൽക്കാരോട് ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. അയൽവാസികളെത്തി പരിശോധിച്ചപ്പോഴാണ് വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹം കണ്ടത്.
ഫോറൻസിക് വിദഗ്ധരുടെ ഉൾപ്പടെ പരിശോധന പൂർത്തിയാക്കിയ ശേഷം മാത്രമേ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയക്കുകയുള്ളു. അസ്വഭാവിക മരണത്തിന് കായംകുളം പൊലീസ് കേസെടുത്തു. വ്യക്തിപരമായി കാരണങ്ങൾ പറഞ്ഞ് പി.കെ സജി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രവർത്തനങ്ങളിൽ സജീവമല്ലായിരുന്നുവെന്ന് ബിജെപി പ്രാദേശിക നേതാക്കൾ പറയുന്നു.