കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വീട്ടമ്മയെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം സേനാപതി വട്ടപ്പാറയിലുള്ള വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം
ഇടുക്കി: ഇടുക്കിയില്‍ ആംബുലന്‍സ് തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. രാജാക്കാട് കുളത്രക്കുഴിയിലായിരുന്നു സംഭവം. വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് ആംബുലൻസിൽ സേനാപതി വട്ടപ്പാറയിലുള്ള വീട്ടിലേക്ക് വരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.
പുലർച്ചെ 4.30 ഓടെ കുളത്രക്കുഴിയിൽ നിന്നും കയറ്റം കയറി വരുമ്പോഴുള്ള വളവിൽ നിന്നും വാഹനം നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. അന്നമ്മയെ ഉടൻ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശക്തമായ കാറ്റിലും മഴയിലും പാലമരം വീണു; ക്ഷേത്രത്തിൻ്റെ സപ്താഹപ്പന്തൽ തകർന്നു, ഒഴിവായത് വൻ ദുരന്തം
ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും പാലമരം കടപുഴകി ക്ഷേത്രത്തിൻ്റെ സപ്താഹപ്പന്തൽ തകർന്നു. അമ്പലപ്പുഴ നീർക്കുന്നം അപ്പക്കൽ ശ്രീ ദുർഗാദേവി നാഗരാജ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. പുലർച്ചെ നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. ശ്രീ കോവിലിന് സമീപം നിന്ന കൂറ്റൻ പാലമരം കാറ്റിൽ കടപുഴകി സപ്താഹപ്പന്തലിലേക്ക് വീഴുകയായിരുന്നു. ഈ സമയം ജീവനക്കാരും ഭക്തരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടത്തില്‍ സപ്താഹപ്പന്തലിൻ്റെ കോൺക്രീറ്റ് തൂണുകളും ഷീറ്റ് കൊണ്ട് നിർമിച്ച മേൽക്കൂരയും പൂർണമായി തകർന്നു. ഇതിലുണ്ടായിരുന്ന ക്ഷേത്രോപകരണങ്ങളും കസേരകൾ ഉൾപ്പെടെയുള്ള ഫർണീച്ചറും തകർന്നു. ഇൻ്റർലോക്ക് കൊണ്ട് നിർമിച്ച തറയും തകർന്നു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ - മധ്യ ജില്ലകളിലാണ് ഇന്നും കൂടുതൽ മഴ ലഭിക്കുക. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കാലവർഷം സജീവമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദ്ദമായി മാറും. ഇതും മഴയ്ക്ക് അനുകൂല സാഹചര്യം ഒരുക്കും.
