പാട്ടും ആട്ടവും വരയും നടനവുമായി 'അമ്മത്തിരുമൊഴി മലയാളം'
പത്ത് പ്രശസ്ത കവികളുടെ വരികള്‍ ഉള്‍ക്കൊള്ളിച്ച് ശ്രീ ചിത്ര ഹോമിലെ കുട്ടികള്‍ അവതരിപ്പിച്ച 'കാവ്യത്തിരുവാതിര' അടക്കം കുട്ടികളും രക്ഷിതാക്കളും അവതരിപ്പിച്ച 20 പരിപാടികള്‍ നടന്നു.

തിരുവനന്തപുരം: അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന്റെ ഭാഗമായി നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ മലയാളം പള്ളിക്കൂടത്തിന്റെ 'അമ്മത്തിരുമൊഴി മലയാളം' പരിപാടി നടന്നു. പത്ത് പ്രശസ്ത കവികളുടെ വരികള്‍ ഉള്‍ക്കൊള്ളിച്ച് ശ്രീചിത്ര ഹോമിലെ കുട്ടികള്‍ അവതരിപ്പിച്ച 'കാവ്യത്തിരുവാതിര' അടക്കം കുട്ടികളും രക്ഷിതാക്കളും അവതരിപ്പിച്ച 20 പരിപാടികള്‍ നടന്നു.
പ്രശസ്ത കവി ഒ എന്‍ വി കുറുപ്പ് രചിച്ച 'അമ്മത്തിരുമൊഴി മലയാളം എന്ന കവിത കവിയുടെ കൊച്ചുമകളും പിന്നണി ഗായികയുമായ അപര്‍ണ രാജീവ് ആലപിച്ചു. പ്രശസ്ത കവി എന്‍ കെ ദേശം രചിച്ച 'ആനക്കൊമ്പന്‍' എന്ന കവിതയുടെ ഗാന-ദൃശ്യാഖ്യാനം കാര്‍ട്ടൂണിസ്റ്റ് സുജിത്തും നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ജഹനാരയും ചേര്‍ന്ന് അവതരിപ്പിച്ചു.
മുതിര്‍ന്ന ഭാഷാധ്യാപകന്‍ വട്ടപ്പറമ്പില്‍ പീതാംബരനും കൊച്ചുകുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ച കടങ്കഥപ്പാട്ടും ഗായിക അര്‍ച്ചന പരമേശ്വരന്‍ നയിച്ച രക്ഷിതാക്കളുടെ 'കേരള ഗാനമാലിക'യും അരങ്ങേറി. അറുപതോളം കുരുന്നുകള്‍ അവതരിപ്പിച്ച കഥയും കഥാപ്രസംഗവും കുട്ടിപ്പാട്ടുകളും കാവ്യാലാപനവും ഓട്ടന്‍ തുള്ളലും അരങ്ങേറി. മലയാളം പള്ളിക്കൂടം സാരഥികളായ ഗോപി നാരായണന്‍, ജെസി നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
'എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പുറത്തുവിട്ട ടാബുലേഷൻ ഷീറ്റ് വ്യാജം'; കെഎസ്‍യു