ബാലികാസദനത്തിൽ നിന്ന് ഒളിച്ചോടിയ നാല് പെൺകുട്ടികളെ വാൻ ഡ്രൈവർ പൊലീസിൽ ഏൽപ്പിച്ചു
ബാലികാ സദനത്തിൽ നിന്ന് ഒളിച്ചോടിയ നാല് പെൺകുട്ടികളെ വാൻ ഡ്രൈവർ പൊലീസിൽ ഏൽപ്പിച്ചു. ബുധനൂരിൽ പ്രവർത്തിക്കുന്ന പരാശക്തി ബാലിക സദനത്തിൽ നിന്ന് മതിൽ ചാടിയാണ് നാല് പെൺകുട്ടികൾ രക്ഷപ്പെട്ടത്.
മാന്നാർ: ബാലികാ സദനത്തിൽ നിന്ന് ഒളിച്ചോടിയ നാല് പെൺകുട്ടികളെ വാൻ ഡ്രൈവർ പൊലീസിൽ ഏൽപ്പിച്ചു. ബുധനൂരിൽ പ്രവർത്തിക്കുന്ന പരാശക്തി ബാലിക സദനത്തിൽ നിന്ന് മതിൽ ചാടിയാണ് നാല് പെൺകുട്ടികൾ രക്ഷപ്പെട്ടത്.
വാൻ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ പെൺകുട്ടികളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെയാണ് 16,17 വയസ്സ് വീതമുള്ള നാല് പെൺകുട്ടികൾ ബാലികാസദനത്തിൽ നിന്ന് രക്ഷപ്പെട്ടത്. രാത്രിയിൽ മാന്നാർ ടൗണിൽ എത്തിയ കുട്ടികൾ പിക്കപ്പ് വാൻ കണ്ടപ്പോൾ കൈ കാണിക്കുകയും വണ്ടി നിർത്തിയ ഡ്രൈവർ എവിടെ പോകണം എന്ന് ചോദിച്ചപ്പോൾ കുട്ടികളിൽ ഒരാൾ കുമ്പഴയിൽ പോകണം എന്നാണ് മറുപടി നൽകിയത്.
അമ്പലപ്പുഴ, കുമ്പഴ നൂറനാട്, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് ബാലികാ സദനത്തിൽ നിന്ന് രക്ഷപ്പെട്ടത്. വാഹനത്തിൽ കയറ്റിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വാൻ ഡ്രൈവർ കുട്ടികളെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
തങ്ങൾക്ക് ബാലികാസദനത്തിൽ കഴിയാൻ ഇഷ്ടമില്ലാത്തതു കൊണ്ടാണ് രക്ഷപ്പെട്ടത് എന്ന് കുട്ടികൾ പറഞ്ഞതായാണ് ആദ്യ വിവരം. കുട്ടികളെ കാണാതായത് സംബന്ധിച്ച് മാന്നാർ പൊലീസ് കേസെടുത്തിരുന്നു. മാന്നാറിൽ നിന്നും വനിതാ പൊലീസ് എത്തി കുട്ടികളെ ഏറ്റെടുത്തു. കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കിയ ശേഷം മാത്രമേ ഇവിടെ രക്ഷപ്പെടാൻ ഉണ്ടായ കാരണം എന്താണ് എന്നത് വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona