വിവാഹ ആഘോഷത്തിനിടെ വീട്ടില്‍ കാട്ടാനയാക്രമണം; വയോധികന്‍ മരിച്ചുചിത്രം പ്രതീകാത്മകം

മൂന്നാര്‍: ഗുണ്ടുമലയ്ക്ക് സമീപം തെന്മലയില്‍ കാട്ടാന ആക്രമണത്തില്‍ തമിഴ്നാട് സ്വദേശി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി പാല്‍രാജ് (73) ആണ് മരിച്ചത്. ഇന്ന് രാത്രി 9.45ഓടെ തെന്മല ലോവറിലുള്ള ക്ഷേത്രത്തിന് സമീപത്തെ മേരി എന്നയാളുടെ വീട്ടില്‍ വിവാഹത്തോട് അനുബന്ധിച്ചുള്ള രാത്രി ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. 

വിവാഹത്തില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു പാൽരാജ്. ആഘോഷങ്ങളുടെ ഭാഗമായി വലിയ ശബ്ദത്തില്‍ പാട്ട് വച്ചിരുന്നു. ഇതിനാല്‍ തന്നെ ഒറ്റയാന്‍ എത്തിയത് പലരും അറിഞ്ഞില്ലെന്നാണ് സംശയിക്കുന്നത്. മറ്റുള്ളവര്‍ ആനയെ കണ്ട് ഓടി രക്ഷപ്പെട്ടെങ്കിലും പ്രായാധിക്യത്തില്‍ പാൽരാജിന് വേഗത്തില്‍ ഓടിമാറാനായില്ലെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. 

ഈ സ്ഥലത്തിന് സമീപം റിസര്‍വ് ഫോറസ്റ്റാണ്. ഇവിടെ ദിവസങ്ങളായി ഒറ്റയാന്‍ കറങ്ങി നടക്കുന്നതായും വിവരമുണ്ടായിരുന്നു. ഈ ആനയാണ് ആക്രമണം നടത്തിയതെന്നാണ് വനംവകുപ്പ് നല്‍കുന്ന വിവരം. വനം- പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

അതേസമയം, ഇടുക്കി ബി എൽ റാമിൽ കഴിഞ്ഞ ദിവസം ചക്കക്കൊമ്പൻ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ബി എൽ റാം സ്വദേശി സൗന്ദർ രാജനാണ് (60) പരിക്കേറ്റത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ ആണ് കാട്ടാനയുടെ ആക്രണം ഉണ്ടായത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന കൊച്ചുമകൻ ഓടി രക്ഷപ്പെട്ട് പോയാണ് നാട്ടുകാരെ വിവരം അറിയിച്ചത്.

ആക്രമണത്തിന് ശേഷം കൃഷിയിടത്തിൽ നിലയുറപ്പിച്ച കാട്ടാനയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തുരത്തി. ഇതിന് ശേഷണാണ് സൗന്ദരാജിനെ രക്ഷിക്കാൻ കഴിഞ്ഞത്. ഇരുകൈകളും ഒടിയുകയും നെഞ്ചിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സൗന്ദർരാജിനെ രാജകുമാരി സ്വാകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തമിഴ്നാട് തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

പടയപ്പ വീണ്ടുമെത്തി, കട തകർത്ത്, പഴം കഴിച്ച് മടങ്ങിപ്പോയി! റേഷൻകടയിലെത്തി അരി ഭക്ഷിച്ചത് കഴിഞ്ഞയാഴ്ച

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം