ചേർത്തലയിൽ വീണ്ടും സ്വകാര്യ ബസ് ആക്രമിക്കപ്പെട്ടു 

ചേർത്തല: സ്വകാര്യ ബസുകളിലെ തൊഴിലാളികളുടെ കുടിപ്പക ഒഴിയുന്നില്ല. ആക്രമണത്തില്‍ ഒരു ബസ് കൂടി തകര്‍ന്നു. തുറവൂർ നാലുകുളങ്ങരയിൽ ഇട്ടിരുന്ന ബസിന്റെ മുന്നിലെ ചില്ലാണ് തകർത്തത്. എറണാകുളം സ്വദേശിയും പ്രവൈറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ മുൻ സംസ്ഥാന പ്രസിഡന്റുമായ എം ബി സത്യന്റെ ഉടമസ്ഥതയിലുള്ള ചേർത്തല എറണാകുളം റൂട്ടിലോടുന്ന ബസിനുനേരെയാണ് അക്രമണമുണ്ടായത്. 

കഴിഞ്ഞയാഴ്ച ചേർത്തലയിൽ ആറു ബസുകൾ തുടർച്ചയായി രണ്ടു തവണ അക്രമിക്കപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയാണോ ഞായറാഴ്ച നടന്ന അക്രമമെന്നും പരിശോധിക്കുന്നുണ്ട്. നാലു കുളങ്ങരയിൽ ഞായറാഴ്ച രാത്രിയിൽ അക്രമുണ്ടായതായാണ് കണക്കാക്കുന്നത്. കുത്തിയതോട് പൊലീസിൽ പരാതി നൽകി. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി സംഭവത്തിൽ ചേർത്തല ഡിവൈ എസ് പി ക്കു പരാതി നൽകിയിട്ടുണ്ട്. 

തുടര്‍ച്ചയായുണ്ടാകുന്ന അക്രമത്തിൽ ബസുടമകൾ ആശങ്കയിലാണെന്നും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപെട്ടു. കഴിഞ്ഞയാഴ്ച ചേർത്തലയിലുണ്ടായ അക്രമം തൊഴിലാളി തർക്കത്തെ തുടർന്നായിരുന്നു. സ്റ്റാൻഡിൽ ബസുടകൾ തമ്മിലുള്ള കുടിപ്പകയും അക്രമത്തിനു കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

Read more:  മണ്ണും മരവും കുത്തിയൊലിച്ചെത്തി, വീടിരുന്നിടം ശൂന്യം; ദുരിതം തീർത്ത മഴക്കെടുതിയുടെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ

ബസുകൾ രണ്ടുതവണ അക്രമിക്കപ്പെട്ടതിനെ തുടർന്ന് ഉടമ സനീഷ് ഹൈക്കോടതിയെ സമീപിച്ച് സംരക്ഷണ ഉത്തരവ് വാങ്ങിയിരുന്നു. രണ്ടു തവണ ബസുകൾക്കു നേരേയുണ്ടായ അക്രമത്തിൽ എട്ടുലക്ഷത്തോളം നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ ആറ് ബസുകളുടെ ചില്ലുകൾ തകർന്ന ശേഷം പുതിയത് മാറ്റി പിറ്റേദിവസം മാറ്റിയിട്ട ആറ് ബസുകളുടെ ചില്ലുകളും തകർത്തീരുന്നു. അന്നു നടന്ന അക്രമത്തിലെ രണ്ടുപേരെ ചേർത്തല പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ ഇനിയും നാലുപേർകൂടി ഉൾപ്പെട്ടതായാണ് പൊലീസിന്റെ വിലയിരുത്തൽ.