ഷൺമുഖം റോഡിൽ സ്ഥാപിച്ച മുപ്പത് ട്രീ ഗാർഡുകൾ ആണ് മോഷണം പോയത്. 6000 രൂപയ്ക്കടത്താണ് ഓരോന്നിന്‍റെയും വില

കൊച്ചി: എറണാകുളം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിന്റെ ഭാഗമായി കൊച്ചി സ്മാർട്ട് സിറ്റി ലിമിറ്റഡ് നവീകരിച്ച, നഗരത്തിലെ പൊതുഇടങ്ങൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കൾ നശിപ്പിക്കപ്പെട്ടു. കൊച്ചി സ്മാർട് സിറ്റി ലിമിറ്റഡ് പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു ഫലവുമില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊച്ചി സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡ് 9 കോടി രൂപ ചെലഴിച്ചാണ് 2.5 കിലോമീറ്റർ നീളമുള്ള മറൈൻ ഡ്രൈവിലെ നടപ്പാതയുടെ മുഖംമിനുക്കിയത്. സിസിടിവി ക്യാമറകൾ, വേയ്സ്റ്റ് ബിന്നുകൾ, ഗ്രാനെറ്റ് ഇരിപ്പിടങ്ങൾ ,കളിസ്ഥലം, രാത്രി കാഴ്ച മനോഹരവും സഞ്ചാരം സുരക്ഷിതവുമാക്കാനുള്ള വഴിവിളക്കുകൾ തുടങ്ങിയവയെല്ലാം സ്ഥാപിച്ചു. എന്നാൽ ഇവിടെ ലഹരിയുടെ കച്ചവടത്തിനടക്കം ഉപയോഗിച്ചിരുന്ന സാമൂഹ്യവിരുദ്ധർക്ക് ഈ നവീകരണം തടസ്സമായി. കുടുംബമായി ജനങ്ങളെത്തിയതോടെ ആളൊഴിഞ്ഞ നേരത്ത് നടത്തുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴിയില്ലെന്നായി.ഇതോടെയാണ് ക്യാമറ, വേസ്റ്റ് ബിൻ മുതൽ ഇരിപ്പിടം വരെ നശിപ്പിച്ച് തുടങ്ങിയത്.

നഗരത്തിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നടന്ന ഒറ്റപ്പെട്ട സംഭവമായി ഇതിനെ എഴുതി തള്ളാൻ കഴിയില്ല.നവീകരിച്ച ഷൺമുഖം റോഡിൽ സ്ഥാപിച്ച മുപ്പത് ട്രീ ഗാർഡുകൾ ആണ് മോഷണം പോയത്. 6000 രൂപയ്ക്കടത്താണ് ഓരോന്നിന്‍റെയും വില. വിദേശികൾ ഏറെ എത്തുന്ന സ്ഥലത്തെ സർവൈലൻസ് ക്യാമറകൾ, റോഡുകളിലെ ഗ്രേറ്റിംഗ് തുടങ്ങിയവ വീണ്ടും സ്ഥാപിക്കേണ്ടി വരുന്നതോടെ വലിയ ബാധ്യതയാണ് സിഎസ്എംഎല്ലിന് ഉണ്ടാകുന്നത്. അതാത് സ്റ്റേഷൻ പരിധിയിലായി കൊച്ചി പൊലീസിന് സിഎസ്എംഎൽ ഈ ഫോട്ടോകളടക്കം പരാതി നൽകി. എന്നാൽ പ്രതികളെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.