ആറാട്ടുപുഴയിലെ കൂട്ടത്തല്ല്; ഭൂമി അളന്നുതിരിച്ച് പരിഹാരം കാണാൻ പഞ്ചായത്ത്
ആറാട്ടുപുഴയിലെ കൂട്ടത്തല്ല് നവമാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയായിരുന്നു. വഴിതർക്കത്തിന്‍റെ പേരിലുണ്ടായ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.
ആലപ്പുഴ: ആറാട്ടുപുഴയിലെ കൂട്ടത്തല്ല് നവമാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയായിരുന്നു. വഴിതർക്കത്തിന്‍റെ പേരിലുണ്ടായ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. ഇരുപതിലധികം ആളുകൾ ഉൾപ്പെട്ട സംഘർഷത്തിൽ എട്ടുപേർക്കാണ് പരിക്കേറ്റത്.
ആറാട്ടുപുഴ പെരുമ്പള്ളിയിലെ ഈ വഴിയുടെ പേരിലായിരുന്നു കൂട്ടത്തല്ല്. ഒന്നരമീറ്റർ വഴി മൂന്ന് മീറ്ററായി വീതി കൂട്ടണമെന്നാണ് ഒരു വിഭാഗം പറയുന്നത്. മറ്റൊരു ഭാഗം പറയുന്നത് മറിച്ചും.
ഒരു മാസത്തിലധികമായി ഇരുവിഭാഗങ്ങളായി തിരിഞ്ഞ് തർക്കമുണ്ട്. ഞായറാഴ്ച സംഗതി വൈകിട്ടുപോയി. ഭൂമി അളന്ന് തിരിച്ച് പ്രശ്നം പരിഹരിക്കാനാണ് ആറാട്ടുപുഴ പഞ്ചായത്തിന്‍റെ ശ്രമം.
അതിനിടെ കൊവിഡ് കാലത്തെ കൂട്ടത്തല്ലിനെ പരിഹസിച്ച് നവമാധ്യമങ്ങളിൽ ട്രോൾ മഴയാണ്. സ്ഥലത്ത് മാസ്ക് ധരിച്ചുനിന്ന വിജയൻ ചേട്ടൻ ഹീറോയുമായി. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല."