5 ഗോളുകൾക്ക് തോൽക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്നും 110 മിനിറ്റ് വരെയും മത്സരം ഏകപക്ഷീയമായിരുന്നുവെന്നും എംഎം മണി

ദേവികുളം:16 വർഷത്തിന് ശേഷം ഫുട്ബോൾ ലോകകപ്പിൽ ചാംപ്യന്മാരായ സ്പെയിനിന് ആശംസയുമായി സിപിഎം നേതാവ് എം എം മണി. പൊരിഞ്ഞ പോരാട്ടം അല്ലായിരുന്നുവെന്നും ഞങ്ങളുടെ ഗോളി മിടുക്കനായതിനാൽ ഒരു ഗോളിന് തോറ്റുവെന്നുമാണ് സ്പെയിനിന് ആശംസ നേർന്നുള്ള ഫേസ്ബുക്ക് കുറിപ്പിൽ എം എം മണി വിശദമാക്കുന്നത്. 5 ഗോളുകൾക്ക് തോൽക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്നും 110 മിനിറ്റ് വരെയും മത്സരം ഏകപക്ഷീയമായിരുന്നുവെന്നും എംഎം മണി ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. ന്യൂയോർക്കിൽ നടന്ന ഫൈനലിൽ അർജന്‍റീനയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ തോൽപ്പിച്ചത്. രണ്ടാം തവണയാണ് സ്പെയിൻ ലോകചാംപ്യന്മാരാകുന്നത്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിന്‍റെ 106ആം മിനിറ്റിൽ ആയിരുന്നു സ്പെയിനിന് വിജയഗോൾ കണ്ടെത്താനായത്. 62ആം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് ആണ് സ്പെയിനിനായി നിർണായക ഗോൾ നേടിയത്.

വ്യക്തിഗത പുരസ്കാരങ്ങളും സ്പെയിൻ താരങ്ങൾ തൂത്തുവാരി. സ്പെയിൻ നായകൻ റോഡ്രിയാണ് ലോകകപ്പിന്‍റെ താരം.ഗോൾഡൻ ബോൾ റോഡ്രി സ്വന്തമാക്കി.ഗോൾഡൻ ബൂട്ട് ഫ്രഞ്ച് താരം കിലിയൻ എംബാപ്പെക്കാണ്.മികച്ച ഗോളിക്കുളള ഗോൾഡൻ ഗ്ലൗ സ്പാനിഷ് ഗോളി ഉനായ് സിമോൺ സ്വന്തമാക്കി.സ്പെയിൻ ഡിഫൻഡർ പാവ് കുബാർസിയാണ് മികച്ച യുവതാരം. നിശ്ചയിച്ചുറപ്പിച്ച തന്ത്രങ്ങൾ കളിക്കളത്തിൽ കടുകിട പിഴയ്ക്കാതെ നടപ്പാക്കിയാണ് സ്പെയ്ൻ ലോക കിരീടം വീണ്ടെടുത്തത്. ഒറ്റക്കളിയും തോൽക്കാതെ , ഒറ്റഗോൾ മാത്രം വഴങ്ങിയാണ് സ്പെയിനിന്റെ കിരീടധാരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം