വനംവകുപ്പ് നീക്കം വിജയം, അരികൊമ്പൻ മടങ്ങി; ആനയ്ക്ക് മദപ്പാട്, ജനവാസമേഖലയിൽ ജാഗ്രത തുടരും
മൂന്ന് ദിവസം നീണ്ട ശ്രമത്തിനെടുവിലാണ് അരിക്കൊമ്പൻ അപ്പർ കോതയാറിലേക്ക് മടങ്ങിയത്.

ചെന്നൈ : തമിഴ്നാട് വനംവകുപ്പ് നീക്കങ്ങൾ വിജയിച്ചു. ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പൻ അപ്പർ കോതയാറിലേക്ക് മടങ്ങി. ഒടുവിൽ കിട്ടിയ റേഡിയോ കോളറിലെ സിഗ്നൽ പ്രകാരം അരിക്കൊമ്പൻ അപ്പർ കോതയാർ മേഖലയിലാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ആന വീണ്ടും ജനവാസമേഖലയിലിറങ്ങുന്നുണ്ടോയെന്ന് വനം വകുപ്പ് നിരീക്ഷിക്കും. ജനവാസ മേഖലയിൽ ജാഗ്രത തുടരുമെന്നും വനംവകുപ്പ് അറിയിച്ചു.
മൂന്ന് ദിവസം നീണ്ട ശ്രമത്തിനെടുവിലാണ് അരിക്കൊമ്പൻ അപ്പർ കോതയാറിലേക്ക് മടങ്ങിയത്. തമിഴ്നാട് മാഞ്ചോലയിൽ ഊത്ത്, നാലുമുക്ക് എസ്റ്റേറ്റുകളിലെ ജനവാസ മേഖലയിൽ ആന ആക്രമണം നടത്തി. കേരളത്തിലേക്ക് അരിക്കൊമ്പൻ എത്തില്ലെന്നും മദപ്പാടിലാണെന്നും തമിഴ്നാട് വനംവകുപ്പ് സ്ഥിരീകരിച്ചു. തൊട്ടടുത്ത് റേഷൻ കടയുണ്ടായിട്ടും അരിക്കൊമ്പൻ ആക്രമിച്ചിട്ടില്ല. മദപ്പാടുള്ള അരിക്കൊമ്പനെ മൃഗ ഡോക്ടർമാർ അടക്കം 40 അംഗം സംഘമാണ് തുടർച്ചയായി നിരീക്ഷിച്ചത്. ചെങ്കുത്തായ മലനിരകൾ താണ്ടി മാഞ്ചോലയ്ക്ക് 65 കിലോമീറ്റർ അകലെയുള്ള നെയ്യാറിൽ അരിക്കൊമ്പൻ എത്തില്ലെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ സ്ഥിരീകരണം.