Asianet News MalayalamAsianet News Malayalam

'സ്ത്രീ ഒരേസമയം പല പുരുഷന്മാരുമായി ബന്ധപ്പെടുന്നത് വരയ്ക്കാത്തതിന് പരാതി പറഞ്ഞയാള്‍'; കെ ആര്‍ ഇന്ദിരക്കെതിരെ ചിത്രകാരി

ആറടി പൊക്കമുള്ളവരും കറുത്തവരും പൊക്കം കുറഞ്ഞവരും മെലിഞ്ഞവരും തടിച്ചവരും വയറുള്ളവരും കഷണ്ടിയുള്ളവരും ഉള്‍പ്പെടുന്ന ചിത്രങ്ങളാണ് തയ്യാറാക്കിയത്. എന്നാല്‍ കെ ആര്‍ ഇന്ദിര വരകളില്‍ തൃപ്തയായിരുന്നില്ലെന്നും പിന്നീടുള്ള പതിപ്പുകളിൽ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നുവെന്നും ജലജ മോള്‍ 

artist Jalaja Mol against K R indira in controversial comments
Author
Thiruvananthapuram, First Published Sep 3, 2019, 12:28 PM IST

തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശത്തിന്‍റെ പേരില്‍ എഴുത്തുകാരി കെ ആര്‍ ഇന്ദിരക്കെതിരെ വിമര്‍ശനം രൂക്ഷമാവുന്നു. സ്ത്രീ ഒരേ സമയം പല പുരുഷന്മാരുമായി ബന്ധപ്പെടുന്നത് വരയ്ക്കാത്തതിനും, ചിത്രത്തിലെ പുരുഷൻ വെളുത്തവനും സുന്ദരനുമല്ലാത്തതിനും, ശരീരത്തിന്റെ അഴകളവുകൾ ഇങ്ങനെയാണോയെന്നും ഫോണിൽ വിളിച്ച് പരാതി പറഞ്ഞയാളാണ് കെ ആര്‍ ഇന്ദിരയുടെ പുസ്തകത്തിന് ഇല്ലസ്ട്രേഷന്‍ തയ്യാറാക്കിയ ചിത്രകാരി ജലജ മോള്‍. 

വാത്സ്യായനന്റെ കാമശാസ്ത്രത്തിലെ സ്ത്രീവിരുദ്ധതയെ എതിര്‍ത്ത് ലൈംഗിക സമത്വം ഉദ്ദേശിച്ചായിരുന്നു സ്ത്രൈണ കാമസൂത്രമെന്ന കൃതി. എന്നാല്‍ ഈ കൃതിക്കായി ആറടി പൊക്കമുള്ളവരും കറുത്തവരും പൊക്കം കുറഞ്ഞവരും മെലിഞ്ഞവരും തടിച്ചവരും വയറുള്ളവരും കഷണ്ടിയുള്ളവരും ഉള്‍പ്പെടുന്ന ചിത്രങ്ങളാണ് തയ്യാറാക്കിയത്. എന്നാല്‍ കെ ആര്‍ ഇന്ദിര വരകളില്‍ തൃപ്തയായിരുന്നില്ലെന്നും പിന്നീടുള്ള പതിപ്പുകളിൽ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നുവെന്നും ജലജ മോള്‍ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു.

സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും പ്രസവിക്കാനുള്ള അവകാശത്തെക്കുറിച്ചുമൊക്കെ എത്ര ലജ്ജാകരമായ കാഴ്ചപ്പാടാണ് നിങ്ങൾക്കുള്ളത്. അപരന്‍റെ അന്തസ്സിനേയും വ്യക്തിത്വത്തേയും ശരീരത്തേയും ബഹുമാനിക്കാൻ എന്നാണ് താങ്കൾക്ക് കഴിയുകയെന്നും ജലജമോള്‍ ചോദിക്കുന്നു. താത്തമാർ പന്നികളപ്പോലെ പെറ്റുകൂട്ടുമെന്നും പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വിടുകയോ മറ്റോ വേണ്ടി വരും ഭൂമിയെ ഇവരിൽ നിന്ന് രക്ഷപ്പെടുത്താൻ എന്ന് പറയുകയും ചിന്തിക്കുകയും ചെയ്യുന്ന ഇവരേപ്പൊലുള്ളവരാണല്ലോ സ്ത്രീ സമത്വത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും ജലജ മോള്‍ കൂട്ടിച്ചേര്‍ക്കുന്നു. 

ജലജമോളുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം


വാത്സ്യായനന്റെ കാമശാസ്ത്രത്തിലെ സ്ത്രീവിരുദ്ധതയിൽ സഹികെട്ട് സ്ത്രീകളെ ലൈംഗീക സമത്വം പഠിപ്പിക്കാൻ സ്ത്രൈണ കാമസൂത്രമെഴുതിയ സ്ത്രീയാണ് കെ ആർ ഇന്ദിര. ഡിസി ബുക്ക്സ് 2012-ൽ പുറത്തിറക്കിയ ഈ പുസ്തകം സ്ത്രീ പുരുഷൻമാർക്കിടയിൽ സർവേ നടത്തി 4 വർഷം കൊണ്ട് പൂർത്തിയാക്കിയതാണെന്ന അവകാശവാദവുമുണ്ട്.

താത്തമാർ പന്നികളപ്പോലെ പെറ്റുകൂട്ടുമെന്നും പൈപ്പ് വെള്ളത്തിൽ ഗർഭനിരോധന മരുന്ന് കലർത്തി വിടുകയോ മറ്റോ വേണ്ടി വരും ഭൂമിയെ ഇവരിൽ നിന്ന് രക്ഷപ്പെടുത്താൻ എന്ന് പറയുകയും ചിന്തിക്കുകയും ചെയ്യുന്ന ഇവരൊക്കെയാണല്ലോ സ്ത്രീ സമത്വത്തെക്കറിച്ച് സംസാരിക്കുന്നത്? ഇത്ര സ്ത്രീവിരുദ്ധവും വംശീയവുമായ അധിക്ഷേപം ഇതിന് മുമ്പ് കേരളത്തിലിരുന്നു കൊണ്ട് ഉത്തവരാദിത്ത്വപ്പെട്ട സ്ഥാപനത്തിന്റെ ഉയർന്ന പദവി വഹിക്കുന്ന ഒരു സ്ത്രീയും പറഞ്ഞിട്ടുണ്ടാവില്ല.

എഴുത്തുകാരിയാണത്രേ. ആസ്സാമിനെക്കുറിച്ചാവട്ടെ, ബാബ്റി മസ്ജിദ് നെക്കുറിച്ചാവട്ടെ, വംശീയ വിദ്വേഷം തന്നെയാണ് പുറത്തേക്ക് വമിക്കുന്നത്. കമ്മ്യൂണിസ്റ്റുകളെ ഇല്ലാതാക്കാൻ ഇനി ഇന്ത്യയിൽ കൂടി ഒരു ഹോളോകോസ്റ്റ് നടത്താമെന്നാണ് ഇവരുടെ അഭിപ്രായം.
മുസ്ലിം - ദളിത് വിരുദ്ധതയും, മതരാഷ്ട്ര വാദവും മാത്രം കൈമുതലായുള്ള ചിന്തകളിലെ നെറികേട് ആണ് ഇവരുടെ രാഷട്രീയ പദ്ധതി എന്ന് പറയാതെ വയ്യ!

ഇവരുടെയൊക്കെ വർഗ്ഗീയത തുറന്ന് കാട്ടുന്ന കാലം ഇപ്പോഴെങ്കിലും ആയതിൽ ആശ്വസിക്കാം. ഇനിയെങ്കിലും ജാഗ്രത പുലർത്താമല്ലോ.ജീവിതത്തിൽ ഇക്കാലത്തിനിടയിൽ ഒരേയൊരു പുസ്തകത്തിന് വേണ്ടിയാണ് ഇല്ലസ്ട്രേഷൻ ചെയ്തിട്ടുള്ളത്. കാമശാസ്ത്രത്തിന്റെ സ്ത്രീ വെർഷന് വേണ്ടി ഒരു സ്ത്രീ തന്നെ വരക്കണമെന്ന് ആവശ്യമുന്നയിച്ച് ഡിസി ബുക്ക്സ് സമീപിച്ചപ്പോൾ മേൽപ്പറഞ്ഞ സ്ത്രൈണ കാമസൂത്രത്തിന് വേണ്ടി. സ്ത്രീ ഒരേ സമയം പല പുരുഷന്മാരുമായി ബന്ധപ്പെടുന്നത് വരയ്ക്കാത്തതിനും, ചിത്രത്തിലെ പുരുഷൻ വെളുത്തവനും സുന്ദരനുമല്ലാത്തതിനും, ശരീരത്തിന്റെ അഴകളവുകൾ (Anatomy) ഇങ്ങനെയാണോ?എന്നും ഫോണിൽ വിളിച്ച് പരാതി പറഞ്ഞയാളാണ്. വ്യവസ്ഥാപിത അഴകളവുകൾ അല്ലെന്നായിരുന്നു പരാതി.ആറടി പൊക്കമുള്ള സിക്സ്പാക്ക് മാത്രമല്ലകറുത്തവരും, പൊക്കം കുറഞ്ഞവരും, മെലിഞ്ഞവരും, തടിച്ചവരും, വയറുള്ളവരും, കഷണ്ടിയുള്ളവരും എല്ലാം നിറഞ്ഞതാണ് പുരുഷലോകം ഇതിലാരാണ് നിങ്ങളുടെ റോൾ മോഡൽ? എന്നായിരുന്നു അന്ന് എന്റെ ഉത്തരം.

വംശീയ വിദ്വേഷം തന്നെയായിരിക്കും അന്നും അവരെക്കൊണ്ട് ആ ചോദ്യം ചോദിപ്പിച്ചത് എന്ന് ഇന്ന് തിരിച്ചറിയുന്നു.പിന്നീടുള്ള പതിപ്പുകളിൽ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു.  അന്ന് അവർക്ക് ഇഷ്ടപ്പെടാതിരുന്നത് എന്റെ ചിത്രങ്ങളിലെ സ്ത്രീ പുരുഷ ബന്ധങ്ങൾ ചിത്രീകരിച്ചതിലെ, സ്ത്രീ പുരുഷ-സമത്വ രാഷ്ട്രീയ ബോധ്യങ്ങളിലെ ശരി കൊണ്ടാണെന്നത് എനിക്ക് ഉറപ്പിക്കാം. അതിൽ അഭിമാനിക്കുകയും ചെയ്യുന്നു. അന്നവരുടെ വഷളൻ കമന്റിനു ശേഷം ഞാൻ വരച്ചത് മുത്തുച്ചിപ്പിക്കല്ലെന്നും സ്ത്രീകളുടെ കാമശാസ്ത്രത്തിനുമാണെന്ന് പറഞ്ഞ് സമാധാനിച്ചിരിക്കുകയായിരുന്നു. (എന്തായാലും അന്ന് എനിക്ക് ഇല്ലസ്ട്രേഷനു വേണ്ടി ഡിസി തന്ന തുക കേരളത്തിലെ ഇല്ലസ്ട്രേഷൻ ചെയ്യുന്ന ആർട്ടിസ്റ്റുകൾക്ക് കൊടുത്തിട്ടുള്ളതിൽ ഏറ്റവും വലിയ തുകയാണ് എന്നാണ് ചിലർ പിന്നീടെന്നോട് പറഞ്ഞത്.ഒരു ലക്ഷത്തി അമ്പത്തിയെണ്ണായിരം രൂപ. അതിൽ ഡിസി ബുക്സിനോടുള്ള നന്ദി ഇവിടെ പ്രകാശിപ്പിക്കുന്നു.)

കെ.ആർ.ഇന്ദിര, സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും ലൈംഗീകതയെക്കുറിച്ചും പ്രസവിക്കാനുള്ള അവകാശത്തെക്കുറിച്ചുമൊക്കെ എത്ര ലജ്ജാകരമായ കാഴ്ചപ്പാടാണ് നിങ്ങൾക്കുള്ളത്? അപരന്റെ അന്തസ്സിനേയും വ്യക്തിത്വത്തേയും ശരീരത്തേയും ബഹുമാനിക്കാൻ എന്നാണ് താങ്കൾക്ക് കഴിയുക?കുറഞ്ഞ പക്ഷം ഇനിയും ഇതുവഴി വരരുതേ സ്ത്രീകൾക്ക് വേണ്ടി/സ്ത്രീപക്ഷമെന്ന വാദമുന്നയിച്ച്, സ്ത്രൈണ കാമസൂത്ര ആനകളെയും എഴുന്നള്ളിച്ച് കൊണ്ട്..

Follow Us:
Download App:
  • android
  • ios