ആണി തറച്ച ചെരുപ്പിട്ട് നൃത്തം, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെ അശ്വിൻ
തന്റെ പ്രകടനങ്ങള്‍ മറ്റുള്ളവരുടെ മുമ്പില്‍ അവതരിപ്പിക്കുന്നതിന് അശ്വിന് ഒരു ലക്ഷ്യമുണ്ട്. താന്‍ അവതരിപ്പിക്കുന്ന കലകളിലൂടെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ആക്രമണം തടയുക എന്നതാണ് ലക്ഷ്യം.
മൂന്നാർ: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ (Sexual Abuse) ആണി തറച്ച പാദുകവുമായി അര മണിക്കൂര്‍ നൃത്തം ചെയ്ത് ബോധവത്കരണം (Awareness) നടത്തി മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റിലെ അശ്വിന്‍ (Ashwin) എന്ന യുവാവ്. അതിശയിപ്പിച്ച പ്രകടനം നടത്തിയ യുവാവിന് ഫീനിക്‌സ് ലോക റിക്കാര്‍ഡും നൈജിരിയില്‍ നിന്നും ഡോക്ടറേറ്റ് അംഗീകാരവും ലഭിച്ചു. തമിഴ് ഗ്രാമീണ കലകളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ചെറുപ്പക്കാരന്‍ സാമൂഹിക പ്രതിബന്ധതയുള്ള വിഷയങ്ങളുമായാണ് തന്റെ കലാപ്രകടനങ്ങളിലൂടെ ജനങ്ങളിലെത്തിക്കുന്നത്.
മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റ് സ്വദേശികളായ അന്തോണി - വിമല ദമ്പതികളുടെ മകനാണ് അശ്വിന്‍. തന്റെ പ്രകടനങ്ങള്‍ മറ്റുള്ളവരുടെ മുമ്പില്‍ അവതരിപ്പിക്കുന്നതിന് അശ്വിന് ഒരു ലക്ഷ്യമുണ്ട്. താന്‍ അവതരിപ്പിക്കുന്ന കലകളിലൂടെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ആക്രമണം തടയുക എന്നതാണ് ലക്ഷ്യം. ഈ ഒരു ലക്ഷ്യത്തോടെയാണ് അര മണിക്കൂര്‍ തുടര്‍ച്ചയായി ആണി തറച്ച പാദുകവുമായി തമിഴ് ഗ്രാമീണ കലയായ കരകാട്ടം ആടി റിക്കോര്‍ഡ് പുസ്തകത്തില്‍ ഇടം നേടിയത്.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുന്ന തന്റെ മകന്റെ കഴിവില്‍ ഒത്തിരെയെറെ സന്തോഷം ഉണ്ടെന്നും മതാപിതാക്കള്‍ പറഞ്ഞു ഗ്രാമിണ കലകളുടെ പ്രകടനത്തിനാണ് ഫീനിക്‌സ് ലോക റിക്കാര്‍ഡിന്റെ അംഗീകാരം ലഭിച്ചത്.കോവിഡ് കാലഘട്ടത്തിലാണ് എട്ട് മാസകാലമായി ഡോക്ടര്‍ എ എന്‍ബി കലെരസന്റെ നേത്രത്വത്തിലാണ് ഗ്രാമിണ കലകള്‍ അശ്വിന്‍ അഭ്യസിച്ചു വന്നിരുന്നത്.
കുട്ടികളുടെ സംരക്ഷണത്തിനായി പോരാടുന്ന ഈ ചെറുപ്പക്കാരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നൈജീരയിലെ യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് നല്‍കി ആദരിക്കുകയും ചെയ്തു. തമിഴ് ഗ്രാമീണ കലകള്‍ക്ക് ഏറെ ആസ്വാദകരുള്ള കേരളത്തിലും തന്റെ സന്ദേശം കലകളിലൂടെ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ഈ ചെറുപ്പക്കാരന്റെ ആഗ്രഹം. തമിഴ് ഗ്രാമീണ കലകള്‍ക്ക് പരിശീലനം നല്‍കുന്ന ഒരു അക്കാഡമി മൂന്നാറില്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നതായും ഈ ചെറുപ്പക്കാരന്‍ പറഞ്ഞു.