Asianet News MalayalamAsianet News Malayalam

ഏഷ്യാനെറ്റ് ന്യൂസ് ലേഖകൻ ബിമൽ റോയിയെ അനുസ്മരിച്ച് പ്രസ്ക്ലബ്

ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ എസ് ബിജു മുഖ്യ പ്രഭാഷണം നടത്തി

asianet news senior journalist bimal roy obitury
Author
First Published Apr 16, 2024, 12:07 AM IST

തിരു: തിരുവനന്തപുരം പ്രസ് ക്ലബ് അംഗവും ഏഷ്യാനെറ്റ് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ജേർണലിസ്റ്റുമായ ബിമൽ റോയ് യുടെ അകാല വിയോഗത്തെ തുടർന്ന് പ്രസ് ക്ലബിന്‍റെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രസ് ക്ലബ് പ്രസിഡന്‍റ് എം രാധാകൃഷ്ണന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ എസ് ബിജു മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന മാധ്യമ പ്രവർത്തകരായ ബാബു ഗോപാലകൃഷ്ണൻ, സതീഷ്, പ്രസ് ക്ലബ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അജി എം നൂഹു, കനകനഗർ റസിഡന്‍റ്സ് അസോസിയേഷൻ സെക്രട്ടറി ധനദേവൻ എന്നിവർ സംസാരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലേഖകൻ ബിമൽ റോയ് അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസിലെ മുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന ബിമൽ റോയ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 52 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാൻസർ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു ബിമൽ റോയ്.

ഏഷ്യാനെറ്റ് ന്യൂസ് സീനിയർ ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റായിരുന്ന ബിമൽ റോയ് ദീർഘനാൾ ചെന്നൈയിലെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ മുഖമായിരുന്നു. തമിഴ് നാച് രാഷ്ട്രീയ നേതാക്കളുമായും സിനിമാതാരങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ബിമൽ, തമിഴകത്തെ ഓരോ ചലനങ്ങളും പ്രമുഖരുടെ പ്രതികരണങ്ങളുമെല്ലാം ദേശീയമാധ്യമങ്ങൾക്ക് മുമ്പേ ഏഷ്യാനെറ്റ് ന്യൂസിലൂടെ നാടിനെ അറിയിച്ചുകൊണ്ടിരുന്നു. തിരുവനന്തപുരത്തേക്ക് മടങ്ങിയ ബിമൽ റോയ് സെൻട്രൽ ഡെസ്കിൽ ഏറെ നാൾ റിസർച്ച് വിഭാഗത്തിലായിരുന്നു.

ക്യാൻസർ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും മഹാരോഗത്തോട് പൊരുതി ഏറെനാൾ മുന്നോട്ട് പോയി. കഴിഞ്ഞ ദിവസം രാവിലെ ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തിരുവനന്തപുരത്ത് കനകനഗറിലാണ് വീട്. വീണാ ബിമൽ ആണ് ഭാര്യ, ലക്ഷ്മി റോയിയാണ് മകൾ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios