അസമിൽ നിന്ന് വിത്തുകൾ കൊണ്ടുവന്നാണ് കൃഷിയാരംഭിച്ചത്. താമസ സ്ഥലത്ത് ചെറിയ രീതിയിൽ തുടങ്ങിയ കൃഷി പിന്നീട് സ്ഥലം പാട്ടത്തിനെടുത്ത് വിവിധയിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു
എറണാകുളം: കോതമംഗലത്ത് അസം ചുരക്ക കൃഷി വെട്ടി നശിപ്പിച്ചതായി പരാതി. പാട്ടത്തിനെടുത്ത് ചെയ്യുന്ന അര ഏക്കര്‍ സ്ഥലത്തെ കൃഷിയാണ് രാത്രിയിൽ നശിപ്പിച്ചത്.
കേരളത്തിലുള്ള അതിഥി തൊഴിലാളികളുടെ ഇഷ്ട പച്ചക്കറിയാണ് അസം ചുരക്ക. ഇത് മനസിലാക്കിയാണ് അജ്മല്‍ ഷാജഹാൻ കോതമംഗലം പല്ലാരിമംഗലത്ത് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തത്. അസമിൽ നിന്ന് വിത്തുകൾ കൊണ്ടുവന്നാണ് കൃഷിയാരംഭിച്ചത്. താമസ സ്ഥലത്ത് ചെറിയ രീതിയിൽ തുടങ്ങിയ കൃഷി പിന്നീട് സ്ഥലം പാട്ടത്തിനെടുത്ത് വിവിധയിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. പണം കടം വാങ്ങിയാണ് അജ്മല്‍ കൃഷി മുന്നോട്ടു കൊണ്ടു പോയിരുന്നത്. വിളവെടുത്താൽ കടം തിരിച്ചു നൽകിയാലും ചെറിയ ലാഭം കിട്ടുമായിരുന്നു.
കുടുംബത്തിന്‍റെ ഏക വരുമാന മാർഗമാണ് ഇല്ലാതാക്കിയതെന്നും കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും അജ്മല്‍ ഷാജഹാൻ പരാതി നൽകി. പോത്താനിക്കോട് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

