രാവിലെ ആടിനെ മേയ്ക്കാൻ പോയ ഇരുവരെയും കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് രവിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. 

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. 
പെരുമ്പാവൂരിൽ നിന്നാണ് അസം സ്വദേശിയായ പ്രതി നജ്റുൽ ഇസ്ലാമിനെ പൊലീസ് പിടികൂടിയത്. ഇയാളോടൊപ്പം ഭാര്യയും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ കൊലപാതകം നടത്തിയ ശേഷം ഇയാൾ മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തി വരവെയാണ് ഇയാൾ പെരുമ്പാവൂരിൽ നിന്നും പിടിയിലാകുന്നത്..

Add Asianetnews as a Preferred SourcegooglePreferred

ജാ൪ഖണ്ഡ് സ്വദേശിയായ രവിയെ ആണ് നജ്റുൽ ഇസ്ലാം കഴിഞ്ഞ ദിവസം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രവിയും അസം സ്വദേശി നജ്റുൽ ഇസ്ലാമും അട്ടപ്പാടിയിലെ തോട്ടം തൊഴിലാളികളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാവിലെ ആടിനെ മേയ്ക്കാൻ പോയ ഇരുവരെയും കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് രവിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. നജ്റുൽ ഇസ്ലാമിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

പിന്നാലെ രവിയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയതാകാമെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ നാലു വ൪ഷമായി കണ്ടിയൂരിലെ തോട്ടത്തിൽ ബന്ധു രാജേഷിനൊപ്പം രവി ജോലി ചെയ്തു വരികയാണ്. രവിയും രാജേഷും നാട്ടിലേക്ക് പോകുന്നതിന് പകരക്കാരനായാണ് രണ്ടു ദിവസം മുമ്പ് നജ്റുൽ ഇസ്ലാമും ഭാര്യയും തോട്ടത്തിലെത്തിയത്. എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. അഗളി പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.