കാറിന്‍റെ ഇൻഡിക്കേറ്റർ ഇട്ടില്ലെന്ന് ആരോപിച്ച് ബൈക്കിലെത്തിയ സംഘം സഹോദരങ്ങളെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചുറ്റിക കൊണ്ട് കാർ തല്ലിത്തകർക്കുകയും ചെയ്ത പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്.

ആലപ്പുഴ: കാറിന്‍റെ ഇൻഡിക്കേറ്റർ ഇട്ടില്ലെന്ന് ആരോപിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം കാറിലുണ്ടായിരുന്ന സഹോദരങ്ങളെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. ഓച്ചിറ വില്ലേജിൽ ഇർഫാദ് (24), പായിക്കുഴി മുറിയിൽ ഷെഫീക്ക് (26), പായിക്കുഴി മുറിയിൽ അനീഷ് (25) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു. ജൂൺ അഞ്ചിന് വൈകിട്ട് നാലു മണിയോടെ ഓച്ചിറയ്ക്ക് കിഴക്ക് സത്യാലയം ജങ്ഷനിലുള്ള സർവീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇൻഡിക്കേറ്റർ ഇടാതെ കാർ തിരിഞ്ഞുവെന്ന് ആരോപിച്ച് പ്രതികൾ കാറിലുണ്ടായിരുന്ന സഹോദരങ്ങളെ മർദിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചുറ്റിക കൊണ്ട് കാർ തല്ലിത്തകർക്കുകയും ചെയ്തു. സംഭവത്തിനു ശേഷം സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്. 

കായംകുളം ഡി വൈ എസ് പി ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ മാരായ ജസ്റ്റിൻ മണ്ഡപം, ജയസൂര്യ, എ എസ്ഐ ഹരി, പൊലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, അരുൺ, അനു, ബിനു, ഷിഹാബ്, പ്രവീൺ, ഗോപകുമാർ, ഹരീഷ്, മോനിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.