കോവളത്തെ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, പ്രസവത്തിന് പിന്നാലെ മുങ്ങി; യുവതി വിട്ടില്ല, ഒടുവിൽ പിടിയിൽ
ജാർഖണ്ഡ് മോഡിവിന ചന്തോരിയിൽ മുഹമ്മദ് അൻവർ അൻസാരി (28) യെ ആണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: കോവളം പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ പ്രണയം നടിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ ജാർഖണ്ഡ് സ്വദേശി അറസ്റ്റിലായി. ജാർഖണ്ഡ് മോഡിവിന ചന്തോരിയിൽ മുഹമ്മദ് അൻവർ അൻസാരി (28) യെ ആണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ കോവളത്തുള്ള റസ്റ്റോറന്റിൽ വച്ച് നിരവധി തവണ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും യുവതി പെൺകുഞ്ഞിന് ജന്മം നൽകിയതോടെ വിവാഹം കഴിക്കാതെ കടന്നുകളയുകയും ആയിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് കോവളം സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജോയി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പത്തനംതിട്ടയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കടത്തിണ്ണകളിൽ മുത്തശ്ശിക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം കഴിഞ്ഞിരുന്ന 12 കാരിയെ ദത്തെടുത്ത് കൂടെ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിനശിക്ഷ ലഭിച്ചു എന്നതാണ്. അടൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പന്തളം കുരമ്പാല പൂഴിക്കാട് സ്വദേശിയായ 63 കാരന് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എ സമീർ 109 വർഷം കഠിനതടവും 6,25,000 പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 3 വർഷവും 2 മാസവും കൂടി അധികതടവ് അനുഭവിക്കണം. പിഴത്തുക പെൺകുട്ടിക്ക് നൽകാനും കോടതി വിധിച്ചിട്ടുണ്ട്. 2022 ആഗസ്റ്റ് 23 ന് അന്നത്തെ പന്തളം പൊലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ശ്രീകുമാറാണ് കേസന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ദുരിതപൂർണമായ ജീവിതത്തിനിടെ ബാലിക നേരിട്ട ദുരനുഭവങ്ങൾ ബോധ്യപ്പെട്ട കോടതി ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ, ബാലനീതി നിയമം എന്നിവയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി പ്രതിക്ക് കടുത്ത ശിക്ഷ വിധിക്കുകയായിരുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തെളിയിക്കപ്പെടുന്ന കേസുകളിൽ, കൂടുതൽ കാലയളവ് കഠിനതടവ് ഉൾപ്പെടെയുള്ള വിധികൾ പുറപ്പെടുവിപ്പിക്കുന്ന അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെ ഉത്തരുവകൾ ശ്രദ്ധേയമായിരുന്നു. ഈ കേസിന്റെ വിചാരണയ്ക്കിടെ, പ്രോസിക്യൂഷ്യൻ 26 രേഖകളും 16 സാക്ഷികളെയും ഹാജരാക്കി. പ്രോസിക്യൂഷ്യനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിത പി ജോൺ ഹാജരായി.