ഇതുവഴിയെത്തിയ പോലീസ് പട്രോള്‍ സംഘവും നാട്ടുകാരും എടിഎമ്മില്‍ പരിശോധന നടത്തിയെങ്കിലും ആശങ്ക അകന്നില്ല. എടിഎം കവര്‍ച്ച ചെയ്യാനുള്ള ശ്രമം നടന്നുവെന്ന നിഗമനത്തിലായിരുന്നു എല്ലാവരും.

കോഴിക്കോട്: അര്‍ധരാത്രി എടിഎമ്മില്‍ നിന്ന് മുഴങ്ങിയ സുരക്ഷാ അലാറം കുഴക്കിയത് പോലീസ് പട്രോള്‍ സംഘത്തെയും നാട്ടുകാരെയും. കോഴിക്കോട് കാരപ്പറമ്പിലാണ് കാനറാ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് അലാറം മുഴങ്ങിയത്. ഇതുവഴിയെത്തിയ പോലീസ് പട്രോള്‍ സംഘവും നാട്ടുകാരും എടിഎമ്മില്‍ പരിശോധന നടത്തിയെങ്കിലും ആശങ്ക അകന്നില്ല. എടിഎം കവര്‍ച്ച ചെയ്യാനുള്ള ശ്രമം നടന്നുവെന്ന നിഗമനത്തിലായിരുന്നു എല്ലാവരും.

Add Asianetnews as a Preferred SourcegooglePreferred

എടിഎം കൗണ്ടറിനകത്തെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ ഹെല്‍മെറ്റ് ധരിച്ച്, മുഖം മറഞ്ഞ നിലയില്‍ ഒരാള്‍ അവസാനമായി കയറിയതായി കണ്ടെത്തി. ഇതിനിടെ തടിച്ചുകൂടിയവര്‍ എടിഎം മെഷീന്‍ തകര്‍ക്കാന്‍ ശ്രമം നടന്നുവെന്ന നിഗമനത്തില്‍ വരെയെത്തി. എന്നാല്‍ പിന്നീടാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവന്നത്. സിസിടിവി ദൃശ്യത്തില്‍ ഉള്ളയാളെ തിരിച്ചറിഞ്ഞ് അധികൃതര്‍ നേരിട്ട് ബന്ധപ്പെട്ടു. 

നഗരത്തിലെ ഒരു സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന അത്തോളി സ്വദേശിയായിരുന്നു അത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി ഇദ്ദേഹം എടിഎം കൗണ്ടറില്‍ കയറി. കാര്‍ഡ് ഇട്ട് പിന്‍ നമ്പര്‍ അടിച്ചെങ്കിലും പണം വരാതായതോടെ മെഷീനില്‍ തട്ടി നോക്കിയിരുന്നുവെന്ന് ഇയാള്‍ പോലീസിനെ അറിയിച്ചു. ഇതാണ് സുരക്ഷാ അലാറം മുഴങ്ങാനിടയാക്കിയത്. സത്യാവസ്ഥ പുറത്തുവന്നതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കും വിരാമമാവുകയായിരുന്നു.