വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ആംബുലൻസിൽ കയറ്റിയ യുവാക്കളാണ് ആശുപത്രിയിലേക്ക് പോകുംവഴി ആക്രമണം അഴിച്ചുവിട്ടത്. പോത്തൻകോട്, ചന്തവിളയിൽ നിന്നാണ് പരിക്ക് പറ്റിയ യുവാക്കളെ ആംബുലൻസിൽ കയറ്റിയത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് 108 ആംബുലൻസ് ജീവനക്കാർക്ക് നേരെ യുവാക്കളുടെ ആക്രമണം. കാട്ടായിക്കോണത്ത് വെച്ച് അപകടത്തിൽപ്പെട്ട രണ്ട് യുവാക്കളാണ് ആംബുലൻസിനുള്ളിൽ അതിക്രമം കാട്ടിയത്. പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു യുവാക്കള്‍ ആക്രമണം അഴിച്ചുവിട്ടത്. 

അക്രമാസക്തരായ യുവാക്കൾ ആംബുലൻസിലെ നഴ്സിനെ മർദ്ദിക്കുകയും ആംബുലൻസിനുള്ളിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. പോത്തൻകോട്, ചന്തവിളയിൽ നിന്നാണ് പരിക്ക് പറ്റിയ യുവാക്കളെ ആംബുലൻസിൽ കയറ്റിയത്. യുവാക്കൾ ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് ആംബുലൻസ് ജീവനക്കാരുടെ സംശയം. പരിക്കേറ്റ നഴ്സിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാക്കൾക്കെതിരെ ആംബുലൻസ് ജീവനക്കാർ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.