മിഠായി തെരുവിൽ കടകൾ തീവച്ച് നശിപ്പിക്കാൻ ശ്രമം. രണ്ട് കടകളുടെ ഷട്ടറുകൾക്ക് മുന്നിൽ പാഴ്വസ്തുക്കൾ കൂട്ടിയിട്ട് തീവച്ചു. സംഭവം കഴിഞ്ഞ ദിവസത്തെ അക്രമങ്ങളുടെ തുടർച്ചയാണെന്ന് വ്യാപാരികൾ ആരോപിച്ചു.

കോഴിക്കോട്: മിഠായി തെരുവിൽ കടകൾ തീവച്ച് നശിപ്പിക്കാൻ ശ്രമം. രണ്ട് കടകളുടെ ഷട്ടറുകൾക്ക് മുന്നിൽ പാഴ്വസ്തുക്കൾ കൂട്ടിയിട്ട് തീവച്ചു. സംഭവം കഴിഞ്ഞ ദിവസത്തെ അക്രമങ്ങളുടെ തുടർച്ചയാണെന്ന് വ്യാപാരികൾ ആരോപിച്ചു. ഹർത്താൽ ദിനത്തിൽ കടകൾക്ക് സുരക്ഷ നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന് വ്യാപാരികൾ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

രാവിലെ കടതുറക്കാനെത്തിയ വ്യാപാരികളാണ് ഷട്ടറുകൾക്ക് തീപിടിച്ചതായി കണ്ടത്. മിഠായി തെരുവിലെ ഹനുമാൻ കോവിലിന് മുന്നിലുള്ള 2 കടകളുടെ ഷട്ടറുകൾക്കാണ് കേടുപാടുകൾ പറ്റിയത്. ഷട്ടറിനോട് ചേർന്ന് കത്തികരിഞ്ഞ നിലയിൽ പാഴ്വസ്തുക്കളുമുണ്ട്. കഴിഞ്ഞ ദിവസത്തെ അക്രമങ്ങളെ തുടർന്ന് തെരുവിൽ കനത്ത പൊലീസ് കാവലേർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് സംഭവം.

മിഠായിത്തെരുവില്‍ കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ അനുകൂലികള്‍ അഴിഞ്ഞാടിയത് പൊലീസ് അനാസ്ഥ മൂലമാണെന്നാണ് വ്യാപാരികളുടെ ആരോപണം. അക്രമികളെ പിടികൂടി മുന്നിലെത്തിച്ചിട്ട് പോലും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു. മിഠായി തെരുവിലെ അക്രമസംഭവങ്ങളിൽ ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. എന്നാല്‍ ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ പൊലീസിന് വീഴ്ച പറ്റിയതായി പറയുന്നില്ല.