ഇരു കാലുകളും ഇടത് കയ്യും പോളിയോ ബാധിച്ചു തളർന്ന പ്രദീപ് ശാരീക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ തത്സമയം അറസ്റ്റ് ചെയ്തിട്ടില്ല. ഇയാൾക്കെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ ഓട്ടോറിക്ഷയിൽ കൊണ്ട് നടന്ന് ചാരായ വിൽപ്പന നടത്തിയയാളെ അറസ്റ്റ് ചെയ്തു. ഡ്രൈ ഡേകളിലും വിശേഷദിവസങ്ങളിലും രഹസ്യമായി ചാരായം വിൽപ്പന നടത്തിയിരുന്ന പ്രേം നവാസ്, പൊടിയൻ എന്ന് വിളിക്കുന്ന പ്രദീപ് എന്നിവരെയാണ് 11 ലിറ്റർ ചാരായവുമായി പിടികൂടിയത്. ആവശ്യക്കാർ ഫോണിൽ ബന്ധപ്പെടുന്നത് അനുസരിച്ചു ചാരായം എത്തിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു. ഇരു കാലുകളും ഇടത് കയ്യും പോളിയോ ബാധിച്ചു തളർന്ന പ്രദീപ് ശാരീക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ തത്സമയം അറസ്റ്റ് ചെയ്തിട്ടില്ല.
ഇയാൾക്കെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ നാസറുദീൻ, പ്രിവന്റീവ് ഓഫീസർമാരായ ശ്രീകുമാർ, ശ്രീകാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്, അഖിൽ എന്നിവർ ഉണ്ടായിരുന്നു. അതിനിടെ കോഴിക്കോട് അഴിയൂർ എക്സൈസ് ചെക്പോസ്റ്റിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 54.5 ലിറ്റർ മാഹി മദ്യം പിടിച്ചെടുത്തു. കർണ്ണാടക സ്വദേശി ബാബു.എച്ച്.എൻ എന്നയാളെയാണ് മദ്യശേഖരവുമായി എക്സൈസ് ഇൻസ്പെക്ടർ അജു.പി.ഷാജി യുടെ നേതൃത്വത്തിൽ പിടികൂടിയത്. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സുനിൽ.കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പ്രകാശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപുലാൽ, അശ്വിൻ ആനന്ദ് എന്നിവരുമുണ്ടായിരുന്നു.


