ഓമനയിൽ നിന്നും അയൽവാസികളിൽ നിന്നും വിവരം ശേഖരിച്ച ചടയമംഗലം പൊലീസ് മണിക്കുറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി

കൊല്ലം: കൊല്ലം ചടയമംഗലത്ത് തനിച്ച് താമസിക്കുന്ന 71കാരിയുടെ സ്വർണ്ണമാല വീട്ടിൽ കയറി കവർന്ന ഓട്ടോ ഡ്രൈവർ പിടിയിൽ. മുരുക്കുമൺ സ്വദേശിയായ പ്രദീപിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഒറ്റയ്ക്ക് താമസിക്കുന്ന ഓമനയമ്മയ്ക്ക് ബന്ധുക്കളാണ് ഉച്ചഭക്ഷണം വീട്ടിൽ എത്തിച്ചു നൽകുന്നത്. ചില ദിവസങ്ങളിൽ ചില ഓട്ടോ ഡ്രൈവർമാരുടെ കൈവശം പൊതിച്ചോറ് കൊടുത്തുവിട്ടിരുന്നു. ഇതു മനസിലാക്കിയ ഓട്ടോ ഡ്രൈവറായ പ്രദീപ് ആരും ആവശ്യപ്പെടാതെ തന്നെ ഭക്ഷണവുമായി ഓമനയുടെ വീട്ടിൽ എത്തി മാലപൊട്ടിച്ച് കടക്കുകയായിരുന്നു. ഓമനയിൽ നിന്നും അയൽവാസികളിൽ നിന്നും വിവരം ശേഖരിച്ച ചടയമംഗലം പൊലീസ് മണിക്കുറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി. സ്വർണമാല ഓട്ടോറിക്ഷയിൽ നിന്ന് കണ്ടെടുത്തു.

തിരുവനന്തപുരം നഗരത്തിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു; യുവതിയും സുഹൃത്തുക്കളായ 2 യുവാക്കളും പിടിയിൽ

അതിനിടെ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത തിരുവനന്തപുരം നഗരത്തിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയ സംഭവത്തിൽ യുവതിയടക്കം മൂന്നു പേര്‍ പിടിയിലായി എന്നതാണ്. തിരുവനന്തപുരം കരമനയിലാണ് വയോധിക സഹോദരിമാരെ വീട്ടിൽ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണമാലകള്‍ കവര്‍ന്നത്. സംഭവത്തിൽ കോട്ടയ്ക്കകം പേരകം സ്വദേശികളായ അനീഷ്, അജിത്, ഇവരുടെ സുഹൃത്തായ കാര്‍ത്തിക എന്നിവരാണ് പിടിയിലായത്. കരമന നെടുങ്കാട് പുതുമന ലെയ്നിൽ വെച്ചായിരുന്നു സംഭവം. ബൈക്കിലാണ് മൂന്നുപേരുമെത്തിയത്. പുതുമന ലെയ്നിൽ ഹേമലത, ജ്യോതി പത്മജ എന്നിവര്‍ താമസിക്കുന്ന വീട്ടിലാണ് മോഷ്ടാക്കളെത്തിയത്. സഹോദരിമാരായ ഹേമലതയും ജ്യോതി പത്മജയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൂന്നു ബൈക്കുകളിലായി രണ്ട് പുരുഷന്മാരും ഒരു യുവതിയുമാണ് വീട്ടിലേക്ക് എത്തിയത്. സര്‍വേക്കെന്ന പേരിൽ വീട്ടിലെത്തിയ സംഘം വീടിനകത്തു കയറി വിവരങ്ങള്‍ ചോദിച്ചശേഷമാണ് കത്തി കാട്ടി ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് രണ്ടുപേരുടെയും കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലകള്‍ പൊട്ടിച്ചെടുത്തശേഷം സ്ഥലം വിടുകയായിരുന്നു. പ്രതികള്‍ ഇടവഴിയിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കവര്‍ച്ച നടന്ന നാലു മണിക്കൂറിനുള്ളിൽ തന്നെ കരമന പൊലീസും ഷാഡോ പൊലീസും ചേര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം