കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനമല്ലാതെ തസ്തികകളിലും നിയമനം ആയില്ല. 2019 ജനുവരി 11 നായിരുന്നു അന്നത്തെ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ ഉദ്ഘാടനം നടന്നത്.
തൃശ്ശൂര്‍: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം പിന്നിട്ടിട്ടും തൃശ്ശൂർ (Thrissur) ജില്ലയിലെ അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ (Azhikode Fisheries Station) പ്രവർത്തനം തുടങ്ങിയില്ല. ഇതിനായി പണിത കെട്ടിടം ഇപ്പോൾ കാടുപിടിച്ച് കിടക്കുകയാണ്. കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനമല്ലാതെ തസ്തികകളിലും നിയമനം ആയില്ല.
അഴീക്കോട് മുതൽ ചേറ്റുവ വരെയുള്ള തീരദേശത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഫിഷറീസ് സ്റ്റേഷന് പണിതത്. എന്നാല്‍ കോടികൾ ചിലവിട്ട് കെട്ടിടം പണിതതല്ലാതെ മറ്റൊന്നും നടന്നില്ല. 2019 ജനുവരി 11 ന് അന്നത്തെ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടനം നടന്നത്. ഒരു അസിസ്റ്റന്‍റ് ഡയറക്ടർ, മൂന്ന് ഫിഷറീസ് സബ് ഇൻസ്പെക്ടർമാർ, ഒരു മെക്കാനിക്, ക്ലർക്ക് എന്നീ തസ്തികകൾ ഉൾപ്പടെ 25 ഓളം തസ്തികകളിൽ ഇതുവരെ നിയമനം ആയിട്ടില്ല.
കൊവിഡ് മൂലമുള്ള പ്രതിസന്ധിയാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. രക്ഷപ്പെടുത്താനുള്ള ബോട്ടും ആംബുലൻസും പദ്ധതിയിലുണ്ടെങ്കിലും ഇതും വന്നിട്ടില്ല. ജില്ലയിൽ 16 ഓളം പഞ്ചായത്തുകളിൽ പടർന്ന് കിടക്കുന്ന തീരദേശമേഖലയ്ക്കായുള്ള പദ്ധതി പാഴായിപ്പോകുന്നതിന്‍റെ രോഷത്തിലാണ് മത്സ്യത്തൊഴിലാളികൾ.
