നവജാത ശിശുക്കളുടെ സംരക്ഷണത്തിനായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ കരുതൽ തേടി വീണ്ടും ഒരാൺകുഞ്ഞ് എത്തി
തിരുവനന്തപുരം: നവജാത ശിശുക്കളുടെ സംരക്ഷണത്തിനായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ കരുതൽ തേടി വീണ്ടും ഒരാൺകുഞ്ഞ് എത്തി. ശനിയാഴ്ച രാത്രി 8.45-നാണ് 2.6. കിഗ്രാം ഭാരവും എട്ട് ദിവസം പ്രായവും തോന്നിക്കുന്ന പുതിയ അതിഥിയുടെ വരവ്. തുടർച്ചയായി തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന നലാമത്തെ ആൺകുഞ്ഞാണ് നവാഗതൻ. ആഗസ്റ്റ് 24-ന് ശേഷം ലഭിക്കുന്ന 3-ാ മാത്തെ ആൺ കരുത്തും. മുൻകാലങ്ങളിൽ തൊട്ടിലിൽ ഉപേക്ഷിക്കപ്പെടുന്നവർ ഏറെയും പെൺകുട്ടികളായിരുന്നു.
ഇരട്ട ആദരമായാണ് ഇത്തവണ ആൺകുഞ്ഞിന് പേരിട്ടത്. ഇന്ത്യൻ ആകാശം സുരക്ഷിതമാക്കുന്ന രാജ്യത്തിന്റെ കാവൽക്കാരായ വ്യോമസേന ദിനത്തിനു ആദരവ് പ്രകടിപ്പിച്ചു കൊണ്ട് വ്യോമഗതാഗതം സുരക്ഷിതമാക്കാൻ ജിപിഎസിന്റെ സഹായത്തോടെ അവർ വികസിപ്പിച്ചെടുത്ത ഗഗൻ എന്ന സംവിധാനത്തിനുള്ള ആദരമാണ് ഒന്ന്. ആകാശ സീമകൾ ഒന്നോന്നായി എത്തിപ്പിടിക്കാനുള്ള ഇന്ത്യൻ ശാസ്ത്രജ്ജരുടെ അടങ്ങാത്ത അഭിവാഞ്ജയിൽ മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ഇന്ത്യൻ ഭൗത്യത്തിന്റെ മുന്നോടിയായി ഐഎസ്ആർഒ ഈ മാസം അവസാനം വിക്ഷേപണം ചെയ്യുന്ന 'ഗഗൻയാനും' ആദരമായി പുതിയ കുരുന്നിന്" ഗഗൻ" എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജിഎൽ അരുൺ ഗോപി അറിയിച്ചു.
പതിവുപൊലെ അതിഥിയുടെ വരവ് അറിയിച്ചു കൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോണിട്ടറിൽ കുട്ടിയുടെ ചിത്രവും ഭാരവും അറിയിച്ചു കൊണ്ട് സന്ദേശമെത്തി. ഒപ്പം ബീപ്പ് സൈറണും മുഴങ്ങി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സ് ഷീജ.എസ്.ടിയും ആയമാരും സുരക്ഷാ ഉദ്യോഗസ്ഥരും തൊട്ടിലിൽ എത്തി കുരുന്നിനെ തുടർ പരിചരണക്കായി ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ചു. കുരുന്നെത്തിയ സന്ദേശം ലഭിച്ച സമിതി ജനറൽ സെകട്ടറി ജി.എൽ. അരുൺ ഗോപി കുട്ടിയുടെ തുടർ ആരോഗ്യ ശിശ്രൂകൾക്കുള്ള നിർദ്ദേശങ്ങൾ നൽകി.
തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾ നടത്തിയ അതിഥി പൂർണ്ണ ആരോഗ്യവാനാണ്. 2022 നവംബർ 14 - ന് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചതിനു ശേഷം സംസ്ഥാനത്ത് ഇവ വഴി ലഭിക്കുന്ന 586-മത്തെ കുട്ടിയും തിരുവനന്തപുരത്ത് ത്തൊട്ടിൽ ഹൈടെക്ക് ആക്കി മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമൂഹത്തിന് തുറന്നു കൊടുത്ത ശേഷം ലഭിക്കുന്ന അഞ്ചാമത്തെ കുട്ടിയുമാണ് ഗഗൻ കുട്ടിയുടെ ദത്തു നൽകൽ നടപടികൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടെണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.
