സ്വകാര്യ ധനമിടപാട് സ്ഥാപനത്തിൽ മുക്ക് പണ്ടം പണയം വെച്ച് ഒരു ലക്ഷത്തി അറുപതിനായിരം രൂപ തട്ടിയെടുത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു. കട്ടച്ചൽകുഴി സ്വദേശിയായ സജു (50) ആണ് പിടിയിലായത്.
തിരുവനന്തപുരം: മുക്ക് പണ്ടം പണയം വെച്ച് പണം തട്ടിയ ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ ബാലരാമപുരം പൊലീസ് പിടികൂടി. കട്ടച്ചൽകുഴി പുത്തൻകാനം സ്വദേശി സജു (50) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ജനുവരി 11നായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. മംഗലത്ത്കോണം ജങ്ഷനിലെ സ്വകാര്യ ധനമിടപാട് സ്ഥാപനത്തിൽ 31.90 ഗ്രാം തൂക്കം വരുന്ന രണ്ട് വളകൾ (മുക്കുപണ്ടം) പണയം വെച്ച് ഒരു ലക്ഷത്തി അറുപതിനായിരം രൂപ തട്ടിച്ചെടുക്കുകയായിരുന്നു.
പിന്നീട് ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് ഇത് മുക്കാണെന്ന് മനസിലായത്. ഇയാൾക്കെതിരെ ബാലരാമപുരം പൊലീസിൽ പരാതി നൽകിയെങ്കിലും ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ കോട്ടുകാൽ ഭാഗത്ത് കണ്ടതായി വിവരം ലഭിച്ചതോടെ പൊലീസ് സംഘം സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.
ബാലരാമപുരം എസ്എച്ച്ഒ അഭിലാഷ്, പ്രിൻസിപ്പൽ എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ മാരായ സതി കുമാർ,ജയറാം എസ്‌സിപിഒ മാരായ ലെനിൻ ,അരുൺ ,ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ കോട്ടുകാൽ പഴയ പഞ്ചായത്ത് ഓഫീസിന് സമീപത്തു നിന്നും ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി ജ്വല്ലറികളിൽ സമാന തട്ടിപ്പുകൾനടത്തിയിട്ടുള്ളതായും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


