കട്ടപ്പനയിൽ കടയുടെ ഗോഡൗണിൽ വെള്ളിമൂങ്ങയെ കണ്ടെത്തി. രാത്രി സഞ്ചാരത്തിനിടെ ഇവിടെയെത്തിയതാകാമെന്നാണ് കരുതുന്നത്. നിരവധി പേരാണെ് വെള്ളിമൂങ്ങയെ കാണാൻ എത്തിയത്. വനം വകുപ്പിന്റെ ഷെഡ്യൂൾ 2 പ്രകാരം സംരക്ഷിത ഇനമായതിനാൽ ഇതിനെ പിടിക്കുന്നത് കുറ്റമാണ്.
ഇടുക്കി: കട്ടപ്പനയിലെ കടകളിലൊന്നിൽ ഇന്നലെ രാവിലെ ഒരു അതിഥിയെത്തി. മറ്റാരുമല്ല, വെള്ളിമൂങ്ങ. ഐടിഐ ജംഗ്ഷനിലുള്ള ബെന്നിയുടെ ഇലക്ടിക് സാധനങ്ങൾ വിൽക്കുന്ന കടയുടെ ഗോഡൗണിൽ നേരം ഇരുട്ടുന്നതു വരെ ഈ അതിഥിയുണ്ടായിരുന്നു. കട്ടപ്പന ഐടിഐ ജംഗ്ഷനിലെ കടയുടമയായ ബെന്നി രാവിലെ കട തുറന്ന ശേഷം ഗോഡൗണിലെത്തിയപ്പോഴാണ് വെള്ളിമൂങ്ങ മേൽക്കൂരയിലെ തടികളിലൊന്നിൽ ഇരുന്നുറങ്ങുന്നത് കണ്ടത്. ഒറ്റ നോട്ടത്തിൽ എന്താണെന്ന് മനസിലായില്ല. ഒടുവിൽ ഗൂഗിളിൻറെ സഹായത്തോടെയാണ് ആളെ തിരിച്ചറിഞ്ഞത്. വിവരമറിഞ്ഞതോടെ വെള്ളി മൂങ്ങയെ കാണാനും ചിത്രങ്ങളെടുക്കാനും നിരവധി പേരെത്തി. വനം വകുപ്പിനെയും വിവരമറിയിച്ചു.
രാത്രി സഞ്ചാരത്തിനിടെ ഇവിടെയെത്തിയതാകാമെന്നാണ് വനംവകുപ്പിന്റെ കണക്കു കൂട്ടൽ, ഒഴിഞ്ഞു കിടക്കുന്നതും ഇടിഞ്ഞു പൊളിഞ്ഞതുമായ കെട്ടിടങ്ങളിലാണ് വെള്ളിമൂങ്ങകൾ പകൽ കഴിച്ചു കൂട്ടുന്നത്. രാത്രിയാകുന്നതോടെ ഇര തേടാനിറങ്ങും. നല്ല കാഴ്ചശക്തിയുള്ള ഇവയുടെ കേൾവി ശക്തിയും അസാമാന്യമാണ്. ചെറിയ ശബ്ദം പോലും നന്നായി മനസ്സിലാക്കാനും കഴിയും. ഇരയുടേ ശബ്ദം കേട്ട് പറന്നു വന്ന് കൊത്തിയെടുത്ത് പിടിക്കുകയും ചെയ്യും. വനം വകുപ്പിൻറെ ഷെഡ്യൂൾ രണ്ട് ഇനത്തിൽ പെടുന്നതാണ് വെള്ളിമൂങ്ങകൾ. അതിനാൽ ഇതിനെ പിടിക്കുന്നതും കൈവശം വക്കുന്നതും മൂന്ന് മുതൽ ഏഴു വർഷം വരെ തടവും പിഴയും ലഭിക്കാവന്ന കുറ്റമാണ്


