എറണാകുളത്ത് ഹോട്ടൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന പശ്ചിമബംഗാൾ സ്വദേശിയായ ഇന്ദ്രാസ് റോയിയെ മാർച്ച് ഒന്ന് മുതൽ കാണാനില്ലെന്ന് ഭാര്യ പോലീസിൽ പരാതി നൽകി.
കൊച്ചി: പാചക ജോലി ചെയ്തിരുന്ന പശ്ചിമബംഗാൾ സ്വദേശിയായ യുവാവിനെ കാണാതായതായി ഭാര്യ പരാതി നൽകി. എറണാകുളം നോർത്ത് എസ്‌ആർഎം റോഡിലെ ഹോട്ടലിൽ കുക്കായി ജോലി ചെയ്തിരുന്ന സിലിഗുരി സ്വദേശി ഇന്ദ്രാസ് റോയ് (40) മാർച്ച് ഒന്ന് മുതൽ കാണാതായെന്നാണ് ഭാര്യ പാപ്പിയ എറണാകുളം നോർത്ത് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. രക്തസമ്മർദത്തെ തുടർന്ന് പരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് ഇയാൾ വീടുവിട്ടിറങ്ങിയത്. എന്നാൽ, ഇന്ദ്രാസ് ആശുപത്രിയിൽ എത്തിയിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.
അഞ്ചു വർഷമായി ഭാര്യയോടൊപ്പം എറണാകുളം നോർത്തിന് സമീപം സെമിത്തേരി മുക്കിന് സമീപമാണ് ഇന്ദ്രാസ് റോയ് താമസിച്ചിരുന്നത്. കാണാതായ ദിവസം ഭാര്യയുടെ എടിഎം കാർഡ് ഉപയോഗിച്ച് ഇയാൾ പണം പിൻവലിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെത്തിയിട്ടില്ലെന്നും ബന്ധുക്കൾക്കും വിവരം ലഭിച്ചിട്ടില്ലെന്നും ഭാര്യ പറഞ്ഞു. പതിമൂന്നുകാരനായ മകൻ സിലിഗുരിയിൽ ബന്ധുക്കൾക്കൊപ്പം താമസിക്കുകയാണ്.
രക്തസമ്മർദത്തെ തുടർന്ന് പരിശോധനയ്ക്ക് ആശുപത്രിയിലേക്ക് പോയ ബംഗാൾ സ്വദേശിയായ ഭർത്താവിനെ കാണ്മാനില്ല, പരാതി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്



