Asianet News MalayalamAsianet News Malayalam

50 വീതം പെട്രോൾ അടിച്ചു, ഗൂഗിൾ പേയിൽ കാശ് എത്തിയില്ല! പിന്നാലെ ബാലരാമപുരത്തെ പമ്പിൽ അടിയോടടി, അറസ്റ്റ്

പണം ക്രെഡിറ്റ് ആകാത്തത് കാരണം ജീവനക്കാർ പണം ചോദിച്ചപ്പോൾ ഗൂഗിൾ പേ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ് ഇവർ മടങ്ങാൻ തുടങ്ങി

Big clash in Thiruvananthapuram Balaramapuram Petrol pump after Google pay issue arrest news asd
Author
First Published Feb 5, 2024, 10:40 PM IST

തിരുവനന്തപുരം: വാഹനത്തിൽ പെട്രോൾ നിറച്ച തുക നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സംഘം ചേർന്ന് പെട്രോൾ പമ്പ് ജീവനക്കാരെ മർദ്ദിച്ച കേസിൽ ഒരാളെ പൊലീസ് പിടികൂടി. റസൽപൂരം നീർമൺ കുഴി അയനത്തൂർ മേലെ എസ് കെ സദനത്തിൽ ശ്യാം (31) നെയാണ് മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പമ്പ് ജീവനക്കാരെ മർദ്ദിച്ചത് പത്തംഗ സംഘമാണ്. കേസിലെ മൂന്നാം പ്രതിയാണ് ഇപ്പോൾ പിടിയിലായ ശ്യാമെന്ന് പൊലീസ് വ്യക്തമാക്കി.

ബാങ്കോക്കിൽ നിന്ന് നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങി ഡെന്നി, ലഗേജിൽ സംശയം; 8 പാക്കറ്റുകളിൽ നിറയെ കഞ്ചാവ്, പിടിവീണു

ഞായറാഴ്ച രാത്രി 7.45 ഓടെ ആണ് പെട്രോൾ പമ്പിലെ മർദ്ദനക്കേസിലെ തർക്കം തുടങ്ങിയത്. ഊരുട്ടമ്പലം ബാലരാമപുരം റോഡിലെ എ എം ജെ  പെട്രോൾ പമ്പിൽ പത്തോളം പേർ ചേർന്നാണ് ജീവനക്കാരെയും സംഭവം കണ്ട് ഓടി എത്തിയ മാനേജരെയും സുരക്ഷ ജീവനക്കാരെയും ഒക്കെ മർദ്ദിച്ചത്. അഞ്ച് ബൈക്കിൽ എത്തിയ 10 യുവാക്കളാണ് ആക്രമണം നടത്തിയത്. ആദ്യം ഒരു വാഹനത്തിൽ 50 രൂപയ്ക്ക് പെട്രോൾ നിറയ്ക്കുകയും തുടർന്ന് രണ്ട് ബൈക്കിൽ കൂടി 50 രൂപ വീതം പെട്രോൾ നിറയ്ക്കുകയും ചെയ്തു. ശേഷം മൂന്നാമത്തെ ബൈക്കിൽ ഇരുന്ന ആൾ ഗൂഗിൾ പേ ചെയ്യും എന്ന് പറഞ്ഞെങ്കിലും ഇത് അക്കൗണ്ടിൽ ക്രെഡിറ്റ് ആയില്ല. പണം ക്രെഡിറ്റ് ആകാത്തത് കാരണം ജീവനക്കാർ പണം ചോദിച്ചപ്പോൾ ഗൂഗിൾ പേ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ് ഇവർ മടങ്ങാൻ തുടങ്ങി. ഇതോടെ ജീവനക്കാർ യുവാക്കളോട് പണം ആവശ്യപെട്ടു. ഇത് തർക്കത്തിന് വഴി ഒരുക്കി.

കാശ് കയറിയില്ല എന്ന് പറഞ്ഞ ജീവനക്കാരന് നേരെ യുവാക്കൾ തട്ടി കയറി. തുടർന്ന് ഇയാളെ മർദ്ദിക്കുകയും മാനേജർ ഉൾപ്പെടെ മറ്റു ജീവനക്കാർ എത്തിയതോടെ സംഘം എല്ലാവരെയും മർദ്ദിക്കുകയും ചെയ്തു. ജീവനക്കാരെ ക്യാമറ ഇല്ലാത്ത ഭാഗത്തേക്ക് തള്ളി മാറ്റി കൊണ്ട് പോയി ആണ് മർദ്ദിച്ചത്. സാജു, അഭിഷേക്, രാജേഷ്, ഉണ്ണി കൃഷ്ണൻ എന്നീ മൂന്ന് ജീവനക്കാർക്ക് ആണ് സംഘത്തിന്‍റെ മർദ്ദനം ഏറ്റത്. ഇതിനിടെ സ്ഥലത്ത് ഉണ്ടായിരുന്ന ഒരു ഇന്നോവ, ഒരു ഓൾട്ടോ കാർ എന്നിവയുടെ ചില്ലും സംഘം  അടിച്ചു തകർത്തു. ഇവരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പരിക്കേറ്റവർ പിന്നീട് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇതിന് പിന്നാലെ ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കവർച്ച, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കാട്ടാക്കട ഡി വൈ എസ് പി പ്രശാന്തിന്‍റെ നേതൃത്വത്തിൽ എസ് എച്ച് ഒ മനോജ്, എസ് ഐ കിരൺ ശ്യാം, സീനിയർ സി പി ഓ സുധീഷ് കുമാർ, വിപിൻ  എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios