അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ എടത്വ കെ എസ് ആര്‍ ടി സി ബസ് ഡിപ്പോയ്ക്ക് സമീപം പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാന്‍ ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരന്‍ മരിച്ചു

എടത്വ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ എടത്വ കെ എസ് ആര്‍ ടി സി ബസ് ഡിപ്പോയ്ക്ക് സമീപം പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാന്‍ ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരന്‍ മരിച്ചു. തലവടി സ്വദേശിയായ വാതപ്പള്ളി ജോസ് തോമസ് (മോനിച്ചന്‍-58) ആണ് മരിച്ചത്. 

ഇന്ന് രാവിലെ 7.30 യോടെ ആയിരുന്നു അപകടം. ആലപ്പുഴയില്‍ താമസിക്കുന്ന മോനിച്ചന്‍ കുടുംബവിട്ടിലേക്ക് വരുന്നതിനിടയില്‍ തിരുവല്ലായില്‍ നിന്ന് അമ്പലപ്പുഴയിലേക്ക് പച്ചക്കറിയുമായി പോയ പിക്കപ്പ് വാനിൽ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഉടനെ തന്നെ എടത്വായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല.

Read more: കൂരിരുട്ടില്‍ ഹൈവേയില്‍ പ്രത്യക്ഷമായി 'യമവാഹനം'! 110 കിമി വേഗതയില്‍ പാഞ്ഞ സെല്‍റ്റോസിന്‍റെ നില ദയനീയം!

അതേസമയം, കണ്ണൂരിൽ ബൈക്കപകടത്തിപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓലയമ്പാടി കണ്ണാടിപ്പൊയിലിലെ ബൈജുവിന്‍റെ മകൻ ജിഷ്ണു ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബൈക്കുമായി പാലത്തില്‍ നിന്ന് പുഴയിലേക്ക് വീണാണ് ജിഷ്ണു അപകടത്തിൽപ്പെട്ടത്.

പാണപ്പുഴ മാത്ത് വയൽ പാലത്തിന്‍റെ അരികിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. അമിത വേഗതയിൽ വന്ന ബൈക്ക് റോഡിൽ നിന്ന് നിയന്ത്രണം തെറ്റി പാലത്തിന് കീഴെ കോൺഗ്രീറ്റ് തിട്ടയിലേക്ക് വീഴുകയും യുവാവ് വെള്ളത്തില്‍ പതിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് ജിഷ്ണുവിനെ പുറത്തെടുത്ത് പ്രാഥമിക ശ്രുശ്രൂഷ നൽകി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്. 

മാതമംഗലം ഭാഗത്തുനിന്നും പാണപ്പുഴയിലേക്ക് വരുമ്പോഴാണ് സംഭവം. കുറച്ച് വർഷങ്ങൾക്ക് മുന്നേ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇതേ യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. അന്ന് പറ്റിയ പരിക്കിൽ നിന്ന് മുക്തനായി വരവെയാണ് വീണ്ടും അപകടം സംഭവിക്കുന്നത്. സ്വകാര്യ ബസിൽ കണ്ടക്ടർ ആയി ജോലി ചെയ്യുകയായിരുന്നു ജിഷ്ണു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം