എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് സന്ദീപ്
ചെങ്ങന്നൂര്‍: ഭക്ഷണശാലയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത ബൈക്കുമായി ചെങ്ങന്നൂരില്‍ നിന്ന് കടന്നുകളഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ആനിക്കാട് പേണ്ടാനത്ത് സന്ദീപ് (31) ആണ് അറസ്റ്റിലായത്.
ആലാ സ്വദേശി സുനീഷിന്റെ ബൈക്കാണ് മോഷണം പോയത്. ഓഗസ്റ്റ് 31നു പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മോഷ്ടിച്ച ബൈക്കിന്‍റെ നമ്പറിൽ കൃത്രിമം കാണിച്ച് ബൈക്കിൽ സഞ്ചരിച്ചുവരവേയാണ് പൊലീസ് പിടിയിലായത്. എസ് ഐമാരായ വി എസ് ശ്രീജിത്ത്, ടി എൻ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലായി മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് സന്ദീപ്. മോഷണം, ലഹരിവസ്തുക്കൾ ഉപയോഗിക്കൽ, പൊതുസ്ഥലത്ത് സംഘർഷം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് സ്റ്റേഷനില്‍ നിന്ന് ബൈക്ക് കടത്തി; രണ്ട് മാസത്തിന് ശേഷം കള്ളൻ പിടിയില്‍
വിഴിഞ്ഞം സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ സ്വന്തം ബൈക്ക് കടത്തിക്കൊണ്ടുപോയ കള്ളനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. മോഷണ പരമ്പരകള്‍ നടത്തിയിരുന്ന തക്കല സ്വദേശി മെർലിനെയാണ് കന്യാകുമാരി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
വിഴിഞ്ഞത്തെ തൊണ്ടിമുതൽ മോഷണം നടന്നത് ജൂലൈ 12നാണ്. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ ഉച്ചക്കട പയറ്റുവിളറോഡിലൂടെ ആക്ടീവയിൽ പോയ യുവതിയുടെ മാല പിടിച്ചുപറിക്കാൻ മെർലിൻ ശ്രമിച്ചു. യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ വരുന്നതു കണ്ടതോടെ കള്ളൻ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. അതിനിടെ വഴിയിൽ ബൈക്ക് കേടായി. റോഡരികിൽ വാഹനം പൂട്ടിവെച്ച ശേഷം മെർലിൻ ഓടിരക്ഷപ്പെട്ടു.
പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ മുറ്റത്ത് തൊണ്ടിമുതലിനൊപ്പം പാർക്ക് ചെയ്തു. എന്നാൽ അതീവ സുരക്ഷയുള്ള സ്റ്റേഷൻ മുറ്റത്ത് നിന്ന് മണിക്കൂറുകൾക്കുള്ളിൽ സ്വന്തം ബൈക്ക് കടത്തി മെര്‍ലിന്‍ പൊലീസുകാരെ ഞെട്ടിച്ചു. ബന്ധു റെജിന്‍റെ സഹായത്തോടെയാണ് ബൈക്ക് കടത്തിയത്. പുലർച്ചെ പാറാവുകാർ ഷിഫ്റ്റ് മാറുന്ന അഞ്ച് മണി കഴിഞ്ഞ് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ വാഹനം കടത്തി. സ്റ്റേഷൻ മുറ്റത്ത് നിന്ന് ഉരുട്ടി റോഡിൽ എത്തിച്ച ബൈക്ക് വയർ ഉപയോഗിച്ച് സ്റ്റാർട്ടാക്കി ഓടിച്ചുപോയി.
പ്രതികള്‍ അപ്പോള്‍ തന്നെ സംസ്ഥാനം വിട്ടു. സിസിടിവി ക്യാമറകൾ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് കള്ളന്മാരെ തിരിച്ചറിഞ്ഞത്. മൂന്ന് ദിവസത്തിനുള്ളില്‍ കൂട്ടുപ്രതി കൽക്കുളം മരുതവിള മണലിയിൽ റെജിലിനെ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. പക്ഷെ മെർലിനെ പിടികൂടാനായില്ല. രണ്ട് മാസത്തിനു ശേഷമാണ് മെര്‍ലിന്‍ കന്യാകുമാരി പൊലീസിന്‍റെ പിടിയിലായത്.
