പുന്നപ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മാസം 22ന് വെളുപ്പിന് മോഷണം പോയ വാഹനമാണ് 28 ദിവസങ്ങൾക്ക് ശേഷം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് ലഭിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.
ആലപ്പുഴ: ട്രാഫിക് പിഴ ഒടുക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ മെസ്സേജിൻ്റെ സഹായത്തോടെ മോഷണം പോയ ബൈക്ക് 28 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. ആലപ്പുഴ പുന്നപ്രയിൽ നിന്ന് മോഷണം പോയ ബൈക്ക് ആണ് ചെങ്ങന്നൂരിൽ നിന്ന് കണ്ടെത്തിയത്. അനധികൃത പാർക്കിങ്ങിന് പൊലീസ് ചുമത്തിയ പിഴയാണ് ബൈക്ക് കണ്ടെത്താൻ യുവാവിനെ സഹായിച്ചത്. നഷ്ടപ്പെട്ടെന്ന് കരുതിയ ബൈക്ക് തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരൻ. പുന്നപ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മാസം 22ന് വെളുപ്പിന് മോഷണം പോയ വാഹനമാണ് 28 ദിവസങ്ങൾക്ക് ശേഷം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് ലഭിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.
വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനം രാവിലെ നോക്കിയപ്പോഴാണ് കാണാനില്ലെന്ന വിവരം ഉടമയായ കിരൺ ദാസ് അറിയുന്നത്. തുടർന്ന് പുന്നപ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രദേശത്ത് വാഹന മോഷണം പതിവാകുന്നതായി പരാതിയുണ്ടായിരുന്നെങ്കിലും സമീപത്തെ സിസിടിവി ക്യാമറകളും ഹൈവേയിലെ കടകളിലെ ക്യാമറകളും പ്രവർത്തിക്കാതിരുന്നതും ഓഫ് ചെയ്തു വെച്ചിരുന്നതും അന്വേഷണത്തിന് വലിയ തിരിച്ചടിയായി.
മോഷണം നടന്ന ദിവസം രാവിലെ ഉടമയുടെ വീടിന് സമീപത്ത് ഗ്യാസ് സിലിണ്ടറുകൾ കയറ്റാൻ ഉപയോഗിക്കുന്ന തരത്തിലുള്ള അപരിചിതമായ മറ്റൊരു വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ വാഹനം ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമായി. ഈ വാഹനം ഉപേക്ഷിച്ച ശേഷമാണ് മോഷ്ടാക്കൾ പരാതിക്കാരന്റെ വാഹനം കടത്തിക്കൊണ്ടുപോയത്.
ആഴ്ചകൾ പിന്നിട്ടിട്ടും വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ഉടമയുടെ മൊബൈൽ ഫോണിലേക്ക് ട്രാഫിക് പെറ്റി അടിച്ചതിന്റെ ഒരു പിഴ സന്ദേശം വരുന്നത്. സംശയം തോന്നിയ ഉടമ വിവരം ഉടൻ തന്നെ പുന്നപ്ര പോലീസ് സ്റ്റേഷനിലെത്തി എസ്.ഐയെ അറിയിച്ചു. സന്ദേശം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ വാഹനം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് പിൻവശത്തെ പാർക്കിംഗ് ഏരിയയിൽ ദിവസങ്ങളായി കിടക്കുന്നതായി കണ്ടെത്തി. സ്ഥിരമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നതിനെ തുടർന്നാണ് അധികൃതർ വാഹനത്തിന് പെറ്റി അടിച്ചത്. അങ്ങനെ 500 രൂപയുടെ പെറ്റി വന്നെങ്കിലും മോഷ്ടിക്കപ്പെട്ട വണ്ടി ഉടമയ്ക്ക് തിരിച്ചു കിട്ടി. വണ്ടിയുടെ ഉടമസ്ഥർക്ക് വണ്ടി കള്ളനോട് ഒന്നേ പറയാനുള്ളൂ.

