അപകടമുണ്ടായിട്ടും വാഹനം നിര്‍ത്താന്‍ യുവാക്കള്‍ തയ്യാറാകാതെ വന്നതോടെ നാട്ടുകാര്‍ സ്കൂട്ടര്‍ പിന്തുടരുകയായിരുന്നു

മുള്ളന്‍കൊല്ലി: വയനാട്ടില്‍ അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ സ്‌കൂട്ടറില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു. പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയിലാണ് സംഭവം. സ്‌കൂട്ടറിലിടിച്ച് നിര്‍ത്താതെ പോയ സ്‌കൂട്ടര്‍ പിടികൂടി വിശദമായി പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച് വച്ച അരക്കിലോയോളം കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ സ്കൂട്ടറില്‍ വന്ന രണ്ട് യുവാക്കളെ പിടികൂടി. 

കേരള - കര്‍ണാടക അതിര്‍ത്തിയായ പെരിക്കല്ലൂര്‍ ഭാഗത്തുനിന്ന് കഞ്ചാവുമായി വരികയായിരുന്നു സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവാക്കള്‍. സംഭവത്തില്‍ മാനന്തവാടി താഴയങ്ങാടി കിഴക്കേതില്‍ ബിനോയി (21), പനമരം കാരപ്പറമ്പില്‍ അശ്വിന്‍ (22) എന്നിവരെ അറസ്റ്റു ചെയ്തു. ഇവര്‍ സഞ്ചരിച്ച കെ.എല്‍. 72 സി. 8671 നമ്പര്‍ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടമുണ്ടായിട്ടും വാഹനം നിര്‍ത്താന്‍ യുവാക്കള്‍ തയ്യാറാകാതെ വന്നതോടെ നാട്ടുകാര്‍ സ്കൂട്ടര്‍ പിന്തുടരുകയായിരുന്നു. ഇതിനകം തന്നെ വിവരം പൊലീസിലും അറിയിച്ചിരുന്നു. 

തുടര്‍ന്ന് മുള്ളന്‍കൊല്ലിയില്‍വെച്ച് പൊലീസും നാട്ടുകാരും ചേര്‍ന്ന് സ്‌കൂട്ടര്‍ പിടികൂടി. വിശദമായ പരിശോധനയിലാണ് 495 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പുല്‍പ്പള്ളി അഡി. എസ്.ഐ പി.ജി. സാജന്‍, എ.എസ്.ഐ പ്രദീപ്, സി.പി.ഒ.മാരായ പ്രജീഷ്, സുരേഷ് ബാബു, അസീസ്, സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.

കഴിഞ്ഞ ദിവസം ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കണ്ടെത്തിയ കറുത്തബാഗിൽ കഞ്ചാവ് കണ്ടെത്തിയിരുന്നു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ഏഴ് പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തിയതിൽ ഏഴാം നമ്പർ പ്ലാറ്റ്ഫോമിൽ നടുഭാഗത്തായി ആളില്ലാതെ കാണപ്പെട്ട കറുത്ത ബാഗിൽ നിന്നാണ് പോളിത്തീൻ കവറിൽ നിറച്ച രണ്ടേ മുക്കാൽ കിലോ കഞ്ചാവ് കണ്ടെടുത്തിയത്. ബാഗും കഞ്ചാവും ഏതോ ട്രെയിനിൽ വന്ന യാത്രക്കാരൻ കൊണ്ടുവന്നതായാണ് പൊലീസിന്റെ സംശയം. പരിശോധന കണ്ട് കഞ്ചാവ് കൊണ്ടു വന്ന കാരിയർ ബാഗ് ഉപക്ഷിച്ച് കടന്ന് കളഞ്ഞതായാണ് നിഗമനം.

കഞ്ചാവ് വിറ്റിട്ട് ഒക്കുന്നില്ല, എംഡിഎംഎ വിൽപ്പനയിലേക്ക് തിരിഞ്ഞ് ‌യുവാക്കൾ, ഒടുവിൽ പിടിവീണു; സംഭവമിങ്ങനെ


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം