ജൈവ മാലിന്യത്തിൽ നിന്ന് മത്സ്യതീറ്റ നിർമ്മിക്കാനുള്ള പദ്ധതിക്ക് തുടക്കം

ഇടുക്കി: കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ ജൈവ മാലിന്യ സംസ്കരണത്തിന് പുതിയ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാല. ജൈവ മാലിന്യത്തിൽ നിന്ന് മത്സ്യതീറ്റ നിർമ്മിക്കാനുള്ള പദ്ധതിക്ക് സർവ്വകലാശാല തുടക്കം കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കറുത്ത പടയാളി പുഴുക്കളെന്നറിയപ്പെടുന്ന പ്രത്യേകതരം പുഴുക്കളുടെ സഹായത്തോടെ ജൈവ മാലിന്യത്തിൽ നിന്ന് മത്സ്യതീറ്റ നിർമ്മാണത്തിന് ആവശ്യമായ മാംസ്യം ഉത്പാദിക്കുന്നതാണ് പദ്ധതി. സ്രോതസ്സുകളിൽ നിന്നു തന്നെ മാലിന്യം വേ‍ർതിരിച്ച് ഇത്തരം കേന്ദ്രത്തിലെത്തിക്കും. ഇവിടെ വളർത്തുന്ന ഈച്ചകളുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾക്ക് ഇത് തീറ്റയായി നൽകും. പിന്നീട് ഈ പുഴുക്കളെ സംസ്കരിച്ച് മത്സ്യതീറ്റ ഉണ്ടാക്കാനുള്ള മാംസ്യമാക്കി മാറ്റുകയാണ് ചെയ്യുന്നത്. പുഴുക്കളെ നേരിട്ട് മത്സ്യങ്ങൾക്കും മറ്റും തീറ്റയായി നൽകാനും കഴിയും. കാഷ്ടം വളമായും ഉപയോഗിക്കാം.

ആലപ്പുഴ ആസ്ഥാനമായി ജൈവ മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന അമല ഇക്കോ ക്ളീൻ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് സർവകലാശാല പദ്ധതി നടപ്പാക്കുന്നത്. ഇടുക്കിയിലെ വണ്ണപ്പുറത്താണ് ഇതിനുള്ള പ്ലാന്റ് പ്രവർത്തിക്കുന്നത്. പരീക്ഷണാ‍ർത്ഥത്തിൽ നടപ്പിലാക്കുന്ന പദ്ധതി വിജയിച്ചാൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. പടയാളി ഈച്ചകളുടെ ലാർവയിൽ നിന്നും കയറ്റുമതിക്ക് ഉതകുന്ന ഉത്പന്നങ്ങൾ നിർമ്മിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. 

YouTube video player