തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് നഗരസഭയിലെ സ്ഥാനാർത്ഥി നിർണയത്തിൽ ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ ഉൾപ്പെടെ പട്ടികയിൽ നിന്നും ഒഴിവാക്കി.
പാലക്കാട്: പാലക്കാട് നഗരസഭയിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി ബി.ജെ.പിയിൽ തർക്കം രൂക്ഷം. സി. കൃഷ്ണകുമാർ വിഭാഗത്തെ മാത്രം ഉൾപ്പെടുത്തി തയ്യറാക്കിയ പട്ടിക അംഗീകരിക്കാൻ കഴിയില്ലെന്ന് സംസ്ഥാന നേതൃത്വം. നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ ഉൾപ്പെടെ പട്ടികയിൽ നിന്നും ഒഴിവാക്കി. രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ് നേതൃത്വത്തിനെതിരെ കുറിപ്പിട്ട മുൻ നഗരസഭാ ചെയർപേഴ്സൻ പ്രിയ അജയനെതിരെ സൈബർ അധിക്ഷേപം.
ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ, കൃഷ്ണകുമാറിൻ്റെ ഭാര്യ മിനി കൃഷ്ണകുമാർ... 53 സീറ്റുകളിൽ ഇടംപിടിച്ചവരിൽ ഭൂരിഭാഗവും സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ പക്ഷക്കാർ മാത്രം. നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാനും ബിജെപി സംസ്ഥാന ട്രഷററുമായ ഇ. കൃഷ്ണദാസ്, ദേശീയ കൗൺസിൽ അംഗം എൻ ശിവരാജനും പട്ടികയിൽ ഇടമില്ല. പട്ടിക അംഗീകരിക്കാൻ കഴിയില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെയും തീരുമാനം. സീറ്റ് നിഷേധിച്ചതിനെതിരെ ആർഎസ്എസ് നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ് എൻ ശിവരാജൻ.
ശാരീരിക അവശതകൾ ചൂണ്ടിക്കാട്ടി എൻ ശിവരാജന് സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ട പ്രമീള ശശിധരന് സീറ്റ് നൽകരുതെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും കൃഷ്ണകുമാർ പക്ഷവും ആവശ്യപ്പെട്ടു. നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പെഴുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ച മുൻ നഗരസഭ ചെയർപേഴ്സൺ പ്രിയ അജയനെതിരെ സൈബർ അധിക്ഷേപവും തുടരുകയാണ്. പ്രിയ അജയൻ അവസരവാദി, സന്ദീപ് വാര്യറെ പോലെ മെച്ചപ്പെട്ട ഓഫർ വന്നുകാണുമെന്നുമാണ് അധിക്ഷേപം.

