കാറഡുക്ക പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി
ഇടത് പക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. യുഡിഎഫ് അംഗങ്ങൾ പിന്തുണച്ചതോടെയാണ് 18 വർഷമായി അധികാരത്തിൽ തുടരുന്ന ബി.ജെപിക്ക് ഭരണം നഷ്ടമായത്
കാസർഗോഡ്: കാറഡുക്ക പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഇടത് പക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. യുഡിഎഫ് അംഗങ്ങൾ പിന്തുണച്ചതോടെയാണ് 18 വർഷമായി അധികാരത്തിൽ തുടരുന്ന ബി.ജെപിക്ക് ഭരണം നഷ്ടമായത്.
കേവലഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ കക്ഷി എന്ന നിലയിലാണ് ബി.ജെ.പി പഞ്ചായത്ത് ഭരിച്ചിരുന്നത്. വികസന പ്രശ്നങ്ങൾ ഉന്നയിച്ചാണ് ഭരണസമിതിക്കെതിരെ ഇടതുപക്ഷം അഴിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പതിനഞ്ച് അംഗഭരണസമിതിയിൽ ഏഴിനെതിരെ എട്ട് വോട്ടിന് പ്രമേയം പാസായി.
അഞ്ച് ഇടത് അംഗങ്ങളും മൂന്ന് യുഡിഎഫ് അംഗങ്ങളും അനുകൂലിച്ചു. എൽ.ഡി.എഫും യുഡിഎഫും ചേർന്ന് ജനങ്ങളെ വഞ്ചിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.
വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തിൽ ശനിയാഴ്ചയാണ് വോട്ടെടുപ്പ്. മധൂർ, ബെള്ളൂർ, എൻമകജെ പഞ്ചായത്തുകളാണ് ഇനി ബിജെപിയുടെ കയ്യിലുള്ളത്. ഇതിൽ എൻമകജെ പഞ്ചായത്തിൽ യു.ഡി.എഫും അവിശ്വസത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.