തുണി കൊണ്ട് ഉണ്ടാക്കിയ ബെൽറ്റിനുള്ളിൽ നോട്ട് കെട്ടുകൾ അടുക്കിവെച്ച് അരയിൽ കെട്ടിയാണ് പണം കടത്താന്‍ ശ്രമിച്ചത്.

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ കുഴൽപ്പണ വേട്ട. പതിനാറര ലക്ഷത്തോളം രൂപയുമായി കൊടുവള്ളി സ്വദേശി ഇക്ബാലിനെയാണ് കൊയിലാണ്ടി പൊലീസ് പിടികൂടിയത്. പുതിയ ബസ് സ്റ്റാന്‍റ് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇക്ബാൽ പിടിയിലായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊടുവള്ളിയിൽ നിന്ന് രാവിലെ പണവുമായി ബസിലാണ് ഇക്ബാൽ കൊയിലാണ്ടിയിൽ എത്തിയത്. തുണി കൊണ്ട് ഉണ്ടാക്കിയ ബെൽറ്റിനുള്ളിൽ നോട്ട് കെട്ടുകൾ അടുക്കിവെച്ച് അരയിൽ കെട്ടിയാണ് പണം കടത്താന്‍ ശ്രമിച്ചത്. കുഴൽപണം കടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്‍റിൽ വെച്ച് ഇക്ബാലിനെ പിടികൂടിയത്. 

ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇക്ബാലിനെ ചോദ്യം ചെയ്യുകയായിരുന്നു. വടകര, കണ്ണൂർ എന്നിവിടങ്ങളിൽ വിതരണം ചെയ്യാനുള്ള പണമായിരുന്നു ഇതെന്ന് പ്രതി മൊഴി നൽകി. ഇയാൾക്ക് പണം എത്തിച്ച് നൽകിയവരെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് കൊയിലാണ്ടി എസ്ഐ പികെ റഹൂഫ് പറഞ്ഞു.