ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകൾ ഭവന പദ്ധതിക്കായി ശേഖരിക്കുന്നതിനെ മുൻപ് എതിർത്ത മേയർ വി വി രാജേഷ്, പദ്ധതി തുടരാൻ തീരുമാനിച്ചു. പദ്ധതിയുടെ ചെലവും പ്രായോഗികതയും പരിശോധിക്കുമെന്നും  അദ്ദേഹം വ്യക്തമാക്കി. 

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ഇഷ്ടികകൾ ശേഖരിച്ച് ഭവന പദ്ധതിക്കായി ഉപയോഗിക്കുന്നതിൽ പ്രതികരണവുമായി മേയർ വി വി രാജേഷ്. സിപിഎം ഭരണസമിതിയുടെ മാതൃക തുടരാൻ തീരുമാനിച്ചപ്പോൾ പ്രതിപക്ഷത്തായിരിക്കുമ്പോൾ ഉന്നയിച്ച വിമർശനത്തെ കുറിച്ചാണ് മേയറോട് ചോദ്യങ്ങൾ വന്നത്. വെറുതെ സോഷ്യൽ മീഡിയയിൽ എന്തെങ്കിലും എഴുതി വിട്ടിട്ട് കാര്യമില്ലെന്ന് വി വി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. പാവപ്പെട്ട ആളുകൾക്ക് വീട് വയ്ക്കാൻ കട്ട കൊടുക്കുന്ന രീതി ഒന്ന് പിന്തുടര്‍ന്ന് നോക്കാമെന്ന് മാത്രമാണ് തീരുമാനിച്ചത്.

പക്ഷേ കണക്ക് നോക്കുമ്പോൾ കട്ട മാറ്റാൻ മാത്രം 10 ലക്ഷം രൂപ വരെ കൂലി ആകുന്നുണ്ടെന്ന് മേയര്‍ പറഞ്ഞു. അപ്പോൾ അത്രത്തോളം കല്ല് ലഭിക്കുന്നുണ്ടോ എന്ന് നോക്കണം. എത്ര പേര്‍ക്ക് കൊടുക്കാൻ സാധിച്ചു, ആ കണക്കുകളും പരിശോധിക്കണം. അങ്ങനെ ജനങ്ങൾക്ക് പ്രയേജനപ്പെടുന്നുണ്ടെങ്കിൽ അതിന് തടസം നിൽക്കേണ്ടെന്ന് കരുതിയാണ് ആ പദ്ധതി തുടർന്നതെന്നും മേയര്‍ കൂട്ടിച്ചേർത്തു.

പ്രതികരിച്ച് വി കെ പ്രശാന്ത്

അതേസമയം, ആറ്റുകാൽ പൊങ്കാലക്ക് ഉപയോ​ഗിക്കുന്ന ഇഷ്ടികകൾ ശേഖരിച്ച് തിരുവനന്തപുരം കോര്‍പറേഷൻ സർക്കാർ ഭവന പദ്ധതിയിലെ ഗുണഭോക്താക്കളായ നിർധന കുടുംബങ്ങൾക്ക് ലഭ്യമാക്കുന്ന പദ്ധതി തുടങ്ങിയത് 2018ൽ തന്‍റെ ഭരണകാലത്താണെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത് പറഞ്ഞു. പിന്നീട് വന്ന ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള നഗരസഭ കൗൺസിലും പിന്തുടർന്നു. ഇതിലൂടെ 100ലധികം കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് സഹായം എത്തിക്കാനായി. ഈ പദ്ധതി ആരംഭിച്ച കാലം മുതൽ അതിനെ എതിർത്തു വന്നവർ ഇപ്പോൾ നഗരസഭ ഭരണത്തിൽ എത്തിയപ്പോൾ പദ്ധതി തുടരാൻ തീരുമാനിച്ചു എന്നറിയുന്നു. നല്ല കാര്യമാണെന്നും അദ്ദേഹം കുറിച്ചു.