ബോട്ടുകൾക്ക് സമീപം ചവറുകൾക്ക് ആരോ തീയിട്ട നിലയിലായിരുന്നെന്ന് സേനാംഗങ്ങൾ പറഞ്ഞു. ഇതിൽ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം.

തിരുവനന്തപുരം: വിഴിഞ്ഞം ഹാർബറിൽ വാർഫിനടുത്തായി കയറ്റി വച്ചിരുന്ന ഫൈബർ ബോട്ടുകൾക്ക് തീപിടിച്ചു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ബോട്ടുകൾക്ക് തീപിടിച്ച് ആളിപ്പടന്നതോടെ പരിഭ്രാന്തരായ നാട്ടുകാർ ഫയർഫോഴ്സിനെ വിളിച്ചു. പിന്നാലെ വിഴിഞ്ഞം യൂണിറ്റിൽ നിന്നും ഫയർ റെസ്ക്യൂ സേന പാഞ്ഞെത്തി തീ നിയന്ത്രണ വിധേയമാക്കി. ബോട്ടുകൾക്ക് സമീപം ചവറുകൾക്ക് ആരോ തീയിട്ട നിലയിലായിരുന്നെന്ന് സേനാംഗങ്ങൾ പറഞ്ഞു. ഇതിൽ നിന്നാണ് തീ പടർന്നതെന്നാണ് നിഗമനം. വിഴിഞ്ഞം പൊലീസ്, വാർഡ് കൗൺസിലർ എന്നിവർ സംഭവസ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞ സീസണിലെത്തിച്ച ബോട്ടായിരുന്നു ഇവ. ഉടമയായ ബീമാപ്പള്ളി സ്വദേശിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഫയർഫോഴ്സ് അറിയിച്ചു. പെട്ടന്ന് തീയണക്കാനായതിനാൽ സമീപത്തേക്ക് പരടരാതെ വലിയ അപകടമാണ് ഒഴിവായതെന്ന് നാട്ടുകാരും പറഞ്ഞു.