തിരുവനന്തപുരത്ത് വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ അയൽവാസികളായ സഹോദരങ്ങൾ ഇരുമ്പുവടി കൊണ്ട് മർദിച്ചു. ആക്രമണം തടയാൻ ശ്രമിച്ച മാതാപിതാക്കളെയും പ്രതികൾ ഉപദ്രവിച്ചു. സംഭവത്തിൽ കരമന പൊലീസ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം: വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തത് ചോദ്യം ചെയ്ത തിരുമല സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച അയൽവാസികളായ സഹോദരങ്ങളെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കാട്, കുഞ്ചാലുംമൂട് സ്വദേശികളായ മുഹമ്മദ് സഫർ (23), മുഹമ്മദ് സഫൻ (21) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഇരുമ്പുവടി കൊണ്ട് നടത്തിയ ആക്രമണത്തിൽ യുവാവിന്റെ ഇരുപുരികങ്ങളുടെ വശങ്ങളിലും കാൽ വിരലുകൾക്കും പരിക്കേറ്റു.
മകനെതിരെയുള്ള ആക്രമണം തടയാൻ ശ്രമിച്ച യുവാവിന്റെ മാതാപിതാക്കളെയും പ്രതികൾ ഉപദ്രവിച്ചു. പരിക്കേറ്റ യുവാവ് പിന്നാലെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കേസ്സിലെ ഒന്നാം പ്രതിയായ മുഹമ്മദ് സഫർ മുൻപും ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. 2020-ൽ കരമന പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആക്രമണക്കേസിലെ പ്രതിയാണ് ഇയാൾ. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.


