ബസ്സിൽ കയറുമ്പോൾ കോളേജ് വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടർ അറസ്റ്റിൽ. സംഭവത്തിൽ ഉൾപ്പെട്ട ബസും പൊലീസ് പിടിച്ചെടുത്തു.

തൃശൂർ: ബസ്സിൽ കയറുമ്പോൾ കോളേജ് വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടർ അറസ്റ്റിൽ. തൃപ്രയാർ – അഴീക്കോട് റൂട്ടിൽ ഓടുന്ന ഷാജി ബസിലെ കണ്ടക്ടർ എസ്.എൻ പുരം പടിഞ്ഞാറെ വെമ്പല്ലൂർ സ്വദേശി കൊട്ടേക്കാട് വീട്ടിൽ അനീഷ് (28) നെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ കോളേജിൽ പോകുന്നതിനായി നാട്ടിക ഫിഷറീസ് സ്കൂളിന് സമീപത്തുള്ള ബസ് സ്റ്റോപ്പിൽ നിന്നും കയറിയ വിദ്യാർത്ഥിയോട് ബസിലെ കണ്ടക്ടർ അപമര്യാദയായി പെരുമാറുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥി നൽകിയ പരാതിയിൽ വലപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട ബസും പൊലീസ് പിടിച്ചെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനീഷ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം ചെയ്ത കേസിലും, ലഹളയുണ്ടാക്കാൻ ശ്രമിച്ച കേസിലും, മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസിലും പ്രതിയാണ്.

തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബികൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ, സബ് ഇൻസ്പെക്ടർ ജി.എസ്. എബിൻ, സി.പി.ഒ റഷീദ്, സന്ദീപ്, ശ്യാം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.